പാലക്കാട്: തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഐഎംഎയ്ക്കെതിരെ മരിച്ച ഐശ്വര്യയുടെ ബന്ധുക്കൾ. ചികിത്സാ പിഴവല്ല എന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ല. ഡോക്ടർമാരെ രക്ഷിക്കാനാണ് ഐഎംഎ ശ്രമിക്കുന്നതെന്നും അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഐഎംഎയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത്. ഐശ്വര്യയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമല്ല. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. അമിതമായ രക്തസ്രാവമുണ്ടാകുമ്പോൾ ചെയ്യേണ്ട ശാസ്ത്രീയമായ എല്ലാ ചികിത്സകളും നൽകിയിട്ടുണ്ട്. എന്നിട്ടും മരണപ്പെട്ടതിൽ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു ഐഎംഎയുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
തുടക്കത്തിൽ തന്നെ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായി എന്നാണ് ഐശ്വര്യയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം. ഗർഭപാത്രം നീക്കം ചെയ്തത് പോലും കുടുംബത്തിന്റെ അറിവോടെയല്ല. കുഞ്ഞ് മരിച്ചപ്പോൾ മൃതദേഹം മറവ് ചെയ്തത് പോലും ബന്ധുക്കൾ എത്തുന്നതിന് മുമ്പായിരുന്നു. ഇതെല്ലാം ദുരൂഹത ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അമിതരക്തസ്രാവമുണ്ടെന്ന് പറയുമ്പോഴും ഒരിക്കൽപോലും ഇക്കാര്യം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല, എങ്കിൽ ആവശ്യമായ രക്തമെത്തിക്കുമായിരുന്നു. ഇതാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും ഐശ്വര്യയുടെ കുടുംബം അറിയിച്ചു.
ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |