തൊടുപുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർണായകമായ പുരോഗതിയാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടക്കാൻ പോകുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി എൻ.എച്ച് 185 അടിമാലി- കുമളി, എൻ.എച്ച് 183 മുണ്ടക്കയം- കുമളി എന്നീ ദേശീയപാതകളുടെ വികസന പ്രവർത്തികളെക്കുറിച്ചുള്ള അവലോകനയോഗവും സ്ഥല പരിശോധനയും ചീഫ് എൻജിനീയർ എ.സി. മണ്ഡൽ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. അടിമാലി മുതൽ കുമളി വരെയും കുമളി മുതൽ മുണ്ടക്കയം വരെയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എ.സി മണ്ഡലിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘമാണ് സ്ഥലപരിശോധന പൂർത്തീകരിച്ചത്. കുമളിയിൽ സംസ്ഥാന ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ദേശീയപാത ഉദ്യോഗസ്ഥന്മാർ എം.പിയുടെ അദ്ധ്യക്ഷതയിൽ പദ്ധതികൾ അവലോകനം ചെയ്തു. സ്ഥലമേറ്റടുപ്പ് നടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
പ്രാഥമികമായി ലാന്റ് അക്വിസിഷൻ ഉൾപ്പെടെ 1000 കോടി രൂപയിൽ അധികം പ്രോജക്ട് എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതികളാണ് ഇവ രണ്ടും. വണ്ടിപ്പെരിയാർ ബൈപ്പാസ് ഉൾപ്പെടെ കുമളി- മുണ്ടക്കയം ദേശീയപാതയിൽ 18 മീറ്റർ വീതിയിൽ തന്നെയാണ് പദ്ധതി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതും 1000 കോടി രൂപ വരുന്ന പദ്ധതിയായിട്ടാണ് സമർപ്പിച്ചിട്ടുള്ളത്. ലാന്റ് അക്വിസിഷൻ നടപടികൾ ആരംഭിക്കുമ്പോൾ വനം- റവന്യൂ വകുപ്പുകൾ ഒരുമിച്ച് നിന്നുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്. അവലോകനയോഗത്തിൽ എ.സി.സി.എഫ് ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വർഷം അവസാനത്തോടു കൂടി പദ്ധതികൾ ആരംഭിക്കാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണുള്ളതെന്നും എം.പി പറഞ്ഞു.
അടിമാലി മുതൽ കുമളി വരെ 84 കിലോമീറ്റർ വരുന്ന ഏറ്റവും സുപ്രധാനമായ ദേശീയപാതയിൽ 18 മീറ്റർ വീതിയിൽ 2 ലൈൻ പേവ്ഡ് ഷോൾഡർ ഉൾപ്പെടെയാണ് പദ്ധതി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |