തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ പൊതുയോഗത്തിൽ പ്രസംഗിച്ച് വിവാദത്തിലായ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ചു. താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടാനിടയായതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേയാണ് മന്ത്രിയുടെ ഖേദപ്രകടനം.
മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ താൻ ഭരണഘടനയെ വിമർശിച്ചുവെന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താൻ. താനുൾപ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതിലുയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്.
നമ്മുടെ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ടിട്ടില്ല. ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് തന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല.
ഭരണഘടനാ നിർമ്മാതാക്കളുടെ വീക്ഷണം സാർത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസർക്കാരുകളുടെ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകന്റെ കടമ നിർവഹിക്കുക മാത്രമാണ് താൻ ചെയ്തത്. ഇക്കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ അതേതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും താനുദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാനുമിടയായെങ്കിൽ അതിൽ അതിയായ ദു:ഖവും ഖേദവും പ്രകടിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
മന്ത്രി സജി ചെറിയാൻ രാജി വയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ധനാഭ്യർത്ഥന ചർച്ചയുടെ അവസാനത്തിൽ മന്ത്രിയുടെ മറുപടി പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
ഭരണഘടനയെ അധിക്ഷേപിക്കുകയും ഭരണഘടനാ ശില്പികളെ അപകീർത്തിപ്പെടുത്തുകയും മതേതരത്വത്തെയും ജനാധിപത്യത്തെയും തള്ളിപ്പറയുകയും ചെയ്ത മന്ത്രിക്ക് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ബഹിഷ്കരണത്തിന് മുമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒന്നുകിൽ അദ്ദേഹം സ്വയം ഒഴിയണം, അല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം എന്നും ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |