കൊച്ചി: ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗം രണ്ടു തരത്തിലുള്ള നിയമ നടപടികൾക്കാണ് വഴി തുറക്കുന്നത്. ദേശീയ മഹിമയെ അപമാനിക്കുന്നതു തടയാനുള്ള 1971ലെ നിയമ പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കാമെന്നതാണ് ഒന്ന്. ഭരണഘടനയോടു നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതലയേറ്റ ശേഷം, ഭരണഘടനയെ അധിക്ഷേപിച്ചു പ്രസംഗിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പദവിയിൽ തുടരാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതിയിൽ ക്വോ വാറന്റോ ഹർജി നൽകാമെന്നതാണ് മറ്റൊന്ന്.
മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ വിമർശിക്കലല്ല, നിരാകരിക്കലാണ്. ഇത് കുറ്റകരമാണെന്ന് ഈ നിയമത്തിൽ തന്നെയുള്ള വിശദീകരണത്തിൽ പറയുന്നുണ്ടെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി. അസഫ് അലി വ്യക്തമാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിൽ ഭരണഘടനാ വിമർശനം ഉൾപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വോ വാറന്റോ ഹർജി
സാധാരണഗതിയിൽ മന്ത്രിമാരുടെ പ്രവൃത്തികൾ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നൽകുന്ന ക്വോ വാറന്റോ ഹർജികൾ നിലനിൽക്കില്ല. ഇത്തരം ആയിരക്കണക്കിന് പരാതികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലവിലുണ്ട്. ഈ കേസിൽ ഭരണഘടനയെ മന്ത്രി നിരാകരിച്ചതിനാൽ ക്വോ വാറന്റോ ഹർജി നിലനിൽക്കും.
ആർ. ബാലകൃഷ്‌ണ പിള്ള 1985 മേയ് 25നു എറണാകുളത്ത് രാജേന്ദ്ര മൈതാനത്തു നടത്തിയ 'പഞ്ചാബ് മോഡൽ' പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെ.സി.ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് കെ. ഭാസ്‌കരൻ, ജസ്റ്റിസ് കെ. നരേന്ദ്രൻ, ജസ്റ്റിസ് വി.ബി. നമ്പ്യാർ എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് ഹർജി പരിഗണിക്കുന്നതിനിടെ, ബാലകൃഷ്‌ണ പിള്ള രാജിവച്ചു. എങ്കിലും വാദം കേട്ട് ഫുൾബെഞ്ച് വിധി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണോയെന്നു പരിശോധിക്കേണ്ടത് അദ്ദേഹത്തെ ചുമതലപ്പെടുത്തിയ ഗവർണറാണെന്നും കോടതിയല്ലെന്നും ഫുൾബെഞ്ച് വ്യക്തമാക്കിയിരുന്നു.
സജി ചെറിയാന്റെ കേസ് വ്യത്യസ്തമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും ക്വോ വാറന്റോ ഹർജി നിലനിൽക്കുമെന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇതനുവദിച്ചാൽ സജി ചെറിയാന് പദവി ഒഴിയേണ്ടി വരും.
സജി ചെറിയാനെ പിന്തുണച്ച് സി.പി.എം നേതൃത്വം
മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശം നാക്കു പിഴയാകാമെന്നും അതിന്റെ പേരിൽ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.
ഇന്ത്യയിലെ ഭരണകൂട സംവിധാനങ്ങൾക്കുള്ളിൽ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നാണ് സജി ചെറിയാൻ പ്രസംഗത്തിൽ പറഞ്ഞത്. ഭരണഘടനയ്ക്ക് എതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതിനാൽ വിവാദത്തിന്റെ ആവശ്യമില്ല, രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെ വിമർശിച്ചപ്പോൾ നാവുപിഴ സംഭവിച്ചതാകാം. അത് ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്.
മാദ്ധ്യമങ്ങളിൽ മറ്റു പലതുമാണ് വരുന്നത്. ദുർവ്യാഖ്യാനങ്ങളെ ആസ്പദമാക്കി രാജി ആവശ്യപ്പെടേണ്ടതില്ല.ഉദ്ദേശിക്കാത്ത കാര്യങ്ങൾ അബദ്ധത്തിൽ പറഞ്ഞെങ്കിൽ അത് മാദ്ധ്യമങ്ങൾ മനസിലാക്കണം. ഭരണഘടനയ്ക്ക് ചില അപര്യാപ്തകൾ സംഭവിച്ചിട്ടുണ്ടാകാമെന്ന് അതിന്റെ രചയിതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് എവിടെയും എഴുതി വച്ചിട്ടില്ല. ഭാവിയിൽ ഭരണഘടന ഭേദഗതികൾ ചെയ്യാനുള്ള വ്യവസ്ഥയുണ്ടാക്കിയതും അതുകൊണ്ടാണ്. ഭരണഘടനയിൽ പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങളെ തഴയാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ പ്രതിരോധിക്കാനാണ് സി.പി.എം പ്രവർത്തിക്കുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |