ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞാപന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. ബഫർസോൺ വിഷയത്തിലെ ആശയക്കുഴപ്പവും പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതും കണക്കിലെടുത്താണ് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പരാതികൾ പഠിക്കാൻ നിയോഗിച്ച മുൻ വനം മന്ത്രാലയം ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സമിതിയുടെ റിപ്പോർട്ട് വന്നശേഷം അന്തിമ വിജ്ഞാപനം ഇറാക്കമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അന്തിമ വിജ്ഞാപനത്തിന് മുൻപ് പരിസ്ഥിതിലോല മേഖല നിർണയിക്കുന്നതിലെ തർക്കങ്ങൾ പരിഹരിക്കാൻ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുമായി വനം പരിസ്ഥിതി മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇതിനിടെയാണ് ബഫർസോൺ ഉത്തരവ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. കസ്തൂരിരംഗൻ സമിതി കണ്ടെത്തിയ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം നിർദ്ദേശിച്ച 1337.24 ചതുരശ്ര കിലോമീറ്റർ നോൺ കോർ മേഖലയായി കണക്കാക്കുന്നതിൽ അനിശ്ചിതത്വമുണ്ട്. ഇതിൽ വ്യക്തത വരുത്തണമെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |