തിരുവനന്തപുരം : പൊതുപരിപാടിയിൽ ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം കടുക്കുന്നു. മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സി പി ഐ അടക്കമുള്ള പാർട്ടികളിൽ നിന്നും എതിർപ്പ് ഉയർന്നതോടെ മന്ത്രിയോട് രാജിവയ്ക്കാൻ സി പി എം ആവശ്യപ്പെടുമോ എന്ന ആകാംക്ഷയിലാണ് കേരളം ഇപ്പോൾ. സി പി എം പാർട്ടി ആസ്ഥാനത്ത് നിർണായക നീക്കങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും എ കെ ജി സെന്ററിൽ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ സജി ചെറിയാനെ വിളിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് രാജി പ്രഖ്യാപനം ഉണ്ടാവുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
എജി അടക്കമുള്ളവരുമായി നേതാക്കൾ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. വിവാദ പ്രസംഗം കോടതിയിലെത്തിയാൽ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്നതടക്കമുള്ള വിഷയങ്ങളെ കുറിച്ച് സർക്കാർ നിയമോപദേശം തേടിയെന്നാണ് സൂചന. കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായാൽ അത് സർക്കാരിന് കൂടുതൽ അപമാനകരമാവും. ഇതിന് മുൻപേ മന്ത്രിയെ കൊണ്ട് രാജിവയ്പ്പിക്കുവാനും സാദ്ധ്യതയുണ്ട്. സജി ചെറിയാന്റെ അഭാവത്തിൽ എകെജി സെന്ററിൽ അവയ്ലബിൾ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു, ഇതിന് ശേഷമാണ് മന്ത്രി ഇവിടെ എത്തിയത്. മന്ത്രിയുടെ കൈവിട്ട വാക്കുകളിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. എകെജി സെന്ററിൽ അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം ചേർന്നു, ഇതിൽ മന്ത്രി സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഭരണഘടനയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു . ചോദ്യോത്തര വേള ആരംഭിച്ച് മിനിട്ടുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കാതെ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇറങ്ങി. എട്ട് മിനിട്ടുമാത്രമാണ് സഭ കൂടിയത്. പ്രതിഷേധ ദൃശ്യങ്ങൾ സഭ ടിവിയിൽ കാണിച്ചിരുന്നില്ല.
ഇന്ത്യൻ ഭരണഘടനയുടെ ഉന്നത മൂല്യങ്ങളോട് കൂറ് പ്രഖ്യാപിച്ച് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഭരണഘടനയെ അവഹേളിച്ച് യോഗത്തിൽ നടത്തിയ പ്രസംഗം നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെയാണ് സജി ചെറിയാന്റെ മന്ത്രിക്കസേര തുലാസിലായത്. വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു. ഈ വിഷയത്തിൽ ഗവർണർക്ക് കോൺഗ്രസ്, ബി ജെ പി നേതാക്കൾ പരാതി നൽകുകയും, മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |