ആലപ്പുഴ: അവശനിലയിലായ തെരുവ് നായയെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകൾ. നിലവിൽ വയറ് നീര് വച്ച് അത്യാസന്ന നിലയിലാണ് നായ.
എയർഗൺ വെടിയുണ്ടകളാണെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വയർ കീറിമുറിക്കുന്നത് കൂടുതൽ മോശമാകുമെന്നതിനാലാണ് ശസ്ത്രക്രിയ വൈകിപ്പിക്കുന്നത്. നായയുടെ ആരോഗ്യം അല്പം കൂടി മെച്ചപ്പെട്ടാൽ ഉടൻ തന്നെ സർജറി നടത്താനാണ് തീരുമാനം. എന്നാൽ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഒരു വെടിയുണ്ട ശ്വാസകോശം തുളച്ച് അകത്ത് കയറിയിട്ടുണ്ട്. മറ്റൊന്ന് ഹൃദയത്തിന് സമീപവും ഒരെണ്ണം വാരിയെല്ലിലുമാണ് തുളച്ചു കയറിയത്. അതേസമയം, നായയ്‌ക്ക് എങ്ങനെ വെടിയേറ്റുവെന്ന കാര്യത്തിൽ വ്യക്തതയില്ല. സമീപപ്രദേശത്ത് പക്ഷികളെ വേട്ടയാടുന്ന സംഘം സജീവമാണെന്നും അവർ ഉന്നം പരീക്ഷിക്കുന്നത് ഇത്തരം മൃഗങ്ങളിലാണെന്നും നാട്ടുകാർ പറയുന്നു. ഇങ്ങനെയാണോ അപകടം സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്.
മൃഗസ്‌നേഹികളുടെ സംഘടനയായ വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്‌വോക്കസിയാണ് നായയെ ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് നായ ഇപ്പോഴുള്ളത്. അവിടെ നടത്തിയ പരിശോധനയിലാണ് നായയുടെ ശരീരത്തിൽ വെടിയുണ്ടകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |