കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് ഇന്ത്യൻ ഡെയറി അസോസിയേഷൻ
തിരുവനന്തപുരം: പായ്ക്കറ്റിൽ ലഭ്യമാകുന്ന പാലുത്പന്നങ്ങളായ തൈര്, മോര്, ലെസി, പനീർ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) ഏർപ്പെടുത്തുന്നതിനും കറവയന്ത്രമുൾപ്പെടെയുള്ള യന്ത്രങ്ങൾക്ക് 12ൽ നിന്നും 18 ശതമാനമായി നികുതി കുത്തനെ ഉയർത്തുന്നതിനുമുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്ന് മിൽമ (കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) ആവശ്യപ്പെട്ടു.
കൊവിഡ് കാരണമുള്ള മാന്ദ്യവും ഉത്പാദന ചെലവും തുടരുന്ന നിലവിലെ സാഹചര്യത്തിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗതീരുമാനം രാജ്യത്തെ ക്ഷീരമേഖലയ്ക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും മിൽമ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ തീരുമാനത്തിലൂടെ രാജ്യത്തെ ക്ഷീരവ്യവസായ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനും ഇന്ന് (6) ഇന്ത്യൻ ഡെയറി അസോസിയേഷൻ (ഐ.ഡി.എ) ന്യൂഡൽഹിയിൽ യോഗം ചേരും. വിഷയത്തിൽ ഐകകണ്‌ഠ്യേന തീരുമാനം കൈക്കൊണ്ട് ധനകാര്യമന്ത്രിക്ക് സമർപ്പിക്കും.
കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ബട്ടർ, നെയ്യ് എന്നിവയ്ക്ക് 12 ൽ നിന്നും 5 ശതമാനമായി ജി.എസ്.ടി കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഉപഭോഗം ഉയർത്തുന്നതിനും ജനങ്ങൾക്ക് പോഷകം ഉറപ്പുവരുത്തുന്നതിനുമായി ബട്ടർ, നെയ്യ് എന്നിവയുടെ ജി.എസ്.ടി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐ.ഡി.എ നിവേദനവും നൽകിയിരുന്നു. സംഘടിത ക്ഷീര മേഖലയ്ക്ക് വിപണിയിലെ കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാനായി ഇവയ്ക്ക് കിലോയ്ക്ക് അറുപത് മുതൽ എഴുപതു രൂപവരെ വില വർദ്ധിപ്പിക്കേണ്ടതായും വന്നു.
നികുതിപിരിവ് എങ്ങനെയെന്ന് വ്യക്തമല്ല
അസംഘടിത ക്ഷീരസംരംഭങ്ങളുടെ പാലുത്പന്നങ്ങൾ ഭൂരിഭാഗവും ബേക്കറികൾ, പലവ്യഞ്ജനക്കടകൾ, പഴംപച്ചക്കറി ചന്തകൾ തുടങ്ങിയവയിലൂടെയാണ് വിറ്റഴിക്കുന്നത്. അതിനാൽ ഈ ഉത്പന്നങ്ങളുടെ നികുതി സർക്കാർ എങ്ങനെ ഈടാക്കും എന്നതിൽ വ്യക്തതയില്ല.
അസംസ്‌കൃത വസ്തുക്കളുടെ ചെലവും ഉത്പാദന ചെലവും വർദ്ധിച്ച് രാജ്യത്തെ ക്ഷീര മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ കൂടുതൽ പാലുത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം ദൗർഭാഗ്യകരമാണ്.
കെ.എസ്.മണി
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |