ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി ജാമ്യവ്യവസ്ഥകളിൽ മാറ്റം വരുത്തി. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതി നിശ്ചയിച്ച സമയപരിധി (ജൂൺ 27 മുതൽ ജൂലായ് 3 വരെ) റദ്ദാക്കിയ സുപ്രീംകോടതി, അന്വേഷണ സംഘത്തിന് തുടർന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്ന് ഉത്തരവിട്ടു.
പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിലപാട് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്.
പ്രതിയെ സമ്മർദ്ധത്തിലാക്കാനല്ല, മറിച്ച് നിയമവ്യവസ്ഥയിൽ നിന്ന് പ്രതി ഒളിച്ചോടാതിരിക്കാനാണ് അറസ്റ്റെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി പൂർണമായും സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനോ പാടില്ല, അതിജീവിതയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടരുത്, സംസ്ഥാനത്തിന് പുറത്ത് പോകാൻ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ വിജയ്ബാബു നശിപ്പിച്ചതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവർ ചൂണ്ടിക്കാട്ടി. എന്നാൽ വിജയ്ബാബു മാത്രമല്ല അതിജീവിതയും ഫോണിലെ സന്ദേശങ്ങൾ നശിപ്പിച്ചെന്നും ഇവ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നും കോടതി പറഞ്ഞു.
അതിജീവിത ഇപ്പോഴും വിജയ്‌ബാബുവിന് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്ന് അഭിഭാഷകരായ സിദ്ധാർത്ഥ് ലൂതറ, ബീന മാധവൻ എന്നിവർ കോടതിയെ അറിയിച്ചു. അതിജീവിതയുടെ അഭിഭാഷകർ ഇക്കാര്യം നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |