കൊച്ചി: മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചതായും മുഖ്യമന്ത്രി അന്നം മുട്ടിച്ചതായും സ്വപ്ന ആരോപണം ഉന്നയിച്ചു.
എച്ച് ആർ ഡി എസ് പരമാവധി പിന്തുണ നൽകിയിരുന്നു. ഓഫീസിലെ പെൺകുട്ടികളടക്കമുള്ള ജീവനക്കാരെ പൊലീസ് നിരന്തരം ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചു. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തിയത് ഞെട്ടലുണ്ടാക്കി. ഒരു സ്ഥാപനവും എന്നെ ഇതുവരെ പുറത്താക്കിയിട്ടില്ല. അഡ്വ.കൃഷ്‌ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസിലെ ജോലി നഷ്ടപ്പെടാനുള്ള കാരണം പിണറായി വിജയനാണ്. സർക്കാരിന്റെ പല വകുപ്പുകളും തനിക്കെതിരെ സമ്മർദ്ദം ചെലുത്തിയതു കൊണ്ടാണ് ജോലി നഷ്ടപ്പെട്ടതെന്നും അവർ വിശദീകരിച്ചു.
ക്രൈംബ്രാഞ്ച് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കിവിട്ട രീതിയാണിത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇപ്പോഴും തന്റെ കൈവശമുണ്ട്. ആ രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിവരങ്ങളും ചോദിച്ചു.
മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാടും. എഴുന്നൂറിലേറെ കലാപക്കേസുകളുണ്ട്. അതിൽ പ്രതിയാക്കുമെന്ന് വരെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും സ്വപ്ന സുരേഷ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |