പൊന്നാനി: കാലത്തിന്റെ മാറ്റത്തിലും മായാതെ പൊന്നാനിയിലെ കൈയ്യെഴുത്ത് പെരുന്നാൾ. ഹജ്ജ് പെരുന്നാളിന് മുമ്പുള്ള പൊന്നാനിയിലെ കുട്ടികളുടെ കുഞ്ഞു പെരുന്നാളാണ് കൈയ്യെഴുത്താഘോഷം. മദ്രസകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന കൈയ്യെഴുത്ത് ഒരിടവേളക്കുശേഷം വീണ്ടും സജീവമാകുകയാണ്. അറബി മാസത്തിലെ ദുൽഹിജ്ജ മാസം പിറന്നാളാണ് കൈയ്യെഴുത്തിന് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നത്. വലിയ പെരുന്നാളിന് മദ്രസ അടക്കുന്നതിന് തൊട്ടുമുന്നത്തെ ദിവസമാണ് കൈയ്യെഴുത്ത് നടക്കുക. ഇക്കാലത്തെ എഴുത്തിനിരുത്തിന്റെ മറ്റൊരു രൂപമായിരുന്നു ഇത്. കുട്ടികളുടെ കൈയ്യിൽ ആദ്യാക്ഷരം എഴുതി നൽകുന്നതായിരുന്നു കൈയ്യെഴുത്തായി കൊണ്ടാടിയിരുന്നത്. അറിവ് നേടേണ്ടതിനെ സംബന്ധിച്ച ഖുർആൻ വചനങ്ങളാണ് എഴുതിയിരുന്നത്.
പൊന്നാനി അങ്ങാടിയിലെ തോട്ടുങ്ങൽ പള്ളിയോട് ചേർന്ന മദ്രസത്തുൽ സുൽത്താനിയയിൽ അബ്ദുറഹിമാൻകുട്ടി മുസല്യാരുടെ നേതൃത്വത്തിൽ വിപുലമായി മുൻകാലങ്ങളിൽ കൈയ്യെഴുത്ത് നടന്നിരുന്നു. ഒരിടവേളക്കുശേഷം വീണ്ടുമത് സജീവമാകുകയാണ്. അലിയാർ പള്ളി മദ്രസ, ബദരിയ മദ്രസ, തെക്കേ പളളി മദ്രസ, തെക്കേക്കടവ് ഇൽമിയ മദ്രസ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കൈയ്യെഴുത്ത് നടന്നു.
പ്രത്യേക മഷിയും മുളപ്പേനയും
പൊന്നാനിയിൽ പ്രത്യേകമായി നിർമ്മിച്ച മഷിയാണ് കൈയെഴുത്തിന് ഉപയോഗിച്ചിരുന്നത്. തികച്ചും പ്രകൃതിദത്തമായിരുന്നു ഇത്. പരുത്തിക്കായയുടെ തൊലി ഉണക്കിപ്പൊടിച്ച് മരത്തിന്റെ കറ ചേർത്താണ് മഷി ഉണ്ടാക്കിയിരുന്നത്. അരി വറുത്ത് കരിയിച്ച് മരത്തിന്റെ കറ ചേർത്തും മഷി ഉണ്ടാക്കിയിരുന്നു. മഷിയിൽ പനിനീർ ചാലിക്കുകയും ചെയ്യും. കൈയ്യെഴുത്ത് നടക്കുന്ന ദിവസം മദ്രസയും പരിസരവും വർണ്ണ തോരണങ്ങൾ കൊണ്ടും വർണ്ണ കൊടികൾ കൊണ്ടും അലങ്കരിക്കും. പുതുവസ്ത്രം ധരിച്ചാണ് കുട്ടികൾ കൈയ്യെഴുത്തിനെത്തുക. കുപ്പിയിൽ നിറച്ച മഷിയിൽ മുളകൊണ്ടുണ്ടാക്കിയ പേന ഉപയോഗിച്ചാണ് കൂട്ടക്ഷരങ്ങൾ ഒഴിവാക്കി ഒറ്റ അക്ഷരത്തിൽ ഖുർആൻ വചനങ്ങൾ എഴുതുക.
കലാപരിപാടികളും റാലിയും
കൈയ്യിലെഴുതിയ എഴുത്ത് കുട്ടികൾ വീട്ടുകാർക്ക് കാണിക്കും. തുടർന്ന് വീണ്ടും മദ്രസയിലേക്ക് പോകും. കലാപരിപാടികളും മറ്റുമുണ്ടാകും. ഉച്ചക്ക് ഗംഭീര ഭക്ഷണവുമുണ്ടാകും. പഴയ കാലത്ത് തേങ്ങച്ചോറും ചക്കരച്ചോറുമായിരുന്നു വിഭവങ്ങൾ. ഇപ്പോഴത് നെയ്ച്ചോറിലേക്കും ബിരിയാണിയിലേക്കും മാറി. ഭക്ഷണശേഷം കുട്ടികളുടെ റാലിയുണ്ടാകും. എല്ലാവരുടെ കൈയ്യിലും വർണ്ണക്കടലാസിൽ നിർമ്മിച്ച കൊടിയുണ്ടാകും. അറബനമുട്ട് സംഘം ഒപ്പം ചേരും. പ്രവാചക പ്രകീർത്തന ഗാനങ്ങൾ പാടി ചുറ്റിയടിക്കും. ഇതുകാണാൻ വീട്ടുകാർ പുറത്തിറങ്ങി നിൽക്കും. കാഴ്ച്ചക്കാരായി നിൽക്കുന്നവർ കുട്ടികൾക്ക് മധുരം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |