ദുർഗ എന്ന മൂന്ന് വയസുകാരി ഇടയ്ക്കിടെ പുതുതായി കെട്ടിയ മതിലിൽ ചെന്ന് ഇടിക്കും. കൈ തളരുമ്പോഴും വേദനിക്കുമ്പോഴും കരയാൻ തുടങ്ങും. അമ്മ ബിന്ദു വാരിയെടുക്കുമ്പോൾ ശരീരത്തിൽ മാന്തും. കോപഭാവത്തിൽ എന്തൊക്കെയോ പുലമ്പും. എത്രയാലോചിച്ചിട്ടും അമ്മയ്ക്കും അമ്മൂമ്മയ്ക്കും കാര്യം പിടികിട്ടിയില്ല. വിദേശത്തുള്ള അപ്പനെ കാണാത്തതുകൊണ്ടാവുമോ എന്നൊക്കെ അവർ ചിന്തിച്ചു.
കഴിഞ്ഞയാഴ്ചയാണ് പുതിയ മതിൽ കെട്ടിയത്. വീടായാൽ അടമാനം വേണം. എങ്കിലേ വിനകൾ ഒഴിഞ്ഞുപോകൂ. അഭിവൃദ്ധിയും ഉണ്ടാകൂ എന്ന് നാട്ടുകാരനായ ഒരു വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഉപദേശിച്ചു. വരുന്ന പണമെല്ലാം എങ്ങോട്ടുപോകുന്നു. എത്രവന്നാലും അതിലധികം ചെലവാണ്. ഒന്നും കൈയിൽ തടയില്ല. ഗൃഹനാഥയായ ബിന്ദുവിന്റെ അഭിപ്രായം മാനിച്ചാണ് മതിൽ കെട്ടാൻ തീരുമാനമായത്. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ആദ്യം അതിനോട് യോജിപ്പുണ്ടായിരുന്നില്ല. അയൽവീട്ടുകാർ പാവങ്ങളാണെങ്കിലും വലിയ സഹായികൾ. അവിടെയുള്ള രണ്ട് കുട്ടികൾ സദാ സമയവും ഇപ്പുറത്തെത്തും. ദുർഗയെക്കാൾ രണ്ടുവയസ് മൂത്തതാണ് ഒരാൾ. മറ്റേത് സമപ്രായക്കാരനും. മൂവരും ചേർന്നാൽ ഉത്സവമാണ്. പാട്ടും നൃത്തവും കഥപറച്ചിലുമൊക്കെയാണ്. പുതിയ മതിലു വരുമ്പോൾ തൊട്ടടുത്തുള്ളവരും അകലെയാണെന്ന് തോന്നും. അതിരുകളില്ലാത്ത ഭൂമിക്ക് ആവശ്യമില്ലാതെ മതിലുകൾ കെട്ടിപ്പൊക്കുമ്പോൾ അത് ഭൂമിക്ക് മാത്രമല്ല ഹൃദയങ്ങൾക്കും വലിയ ഭാരമാകുമെന്ന് സ്കൂൾ അദ്ധ്യാപകനായി വിരമിച്ച ദുർഗയുടെ അപ്പൂപ്പൻ പറഞ്ഞുനോക്കിയെങ്കിലും എല്ലാറ്റിനും ഒരതിരുവേണമെന്നല്ലേ പറയാറ്. വീടിനും അത് വേണമെന്ന പക്ഷക്കാരിയാണ് ബിന്ദു. സാമ്പത്തിക ബാദ്ധ്യതയൊന്നുമില്ലാത്ത കുടുംബമായതിനാൽ പിന്നെയാരും തടസം പറഞ്ഞില്ല. മതിലിനായി വാനം തോണ്ടിയപ്പോഴോ രണ്ടോ മൂന്നോവരി കല്ലുവച്ചപ്പോഴോ ഇരുവീട്ടുകാർക്കും അകൽച്ച തോന്നിയില്ല. കുട്ടികൾ അതിനുമുകളിലൂടെ കയറിയിറങ്ങി കളിക്കുകയും ഉല്ലസിക്കുകയും ചെയ്തിരുന്നു. ഒരാൾപ്പൊക്കത്തോളം മതിലുയർന്നതോടെ ബിന്ദുവിന് ആശ്വാസമായി. ഇനി സാമ്പത്തികമായും എല്ലാ രീതിയിലും പുരോഗതിവരുമെന്ന് അവർ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു.
സാമ്പത്തികമായി അപ്പുറത്തുള്ളവർ ഉയർന്നതുകൊണ്ടാവും മനസിലെ വേർതിരിവ് മതിലായി ഉയർന്നതെന്ന് ഇപ്പുറത്തുള്ളവർ വിശ്വസിച്ചു. അന്നുവരെ അവരാരും ചിന്തിച്ചിട്ടില്ലാത്ത ജാതിയും ഭേദചിന്തകളുമാകും മതിലിന് പിന്നിലെന്ന് സമീപത്തുള്ളവർ അടക്കം പറഞ്ഞു. ആദ്യത്തെ രണ്ടുമൂന്നുദിവസം അയൽവീട്ടിലെ കുട്ടികൾ ഗേറ്റ് തുറന്ന് പലവട്ടം വരുമായിരുന്നു. ക്രമേണ അതും കുറഞ്ഞു കുറഞ്ഞുവന്നു.
അപ്പുറത്തുപോകണമെന്ന് ദുർഗ ഇടയ്ക്കിടെ ശാഠ്യം പിടിച്ചുകരഞ്ഞപ്പോൾ ബിന്ദു കോപിച്ചു. ശാസിച്ചു. അതിനുശേഷമാണ് അടക്കിപ്പിടിച്ച കോപത്തോടെ അവൾ മതിലിൽ ചെന്ന് തള്ളാനും കരയാനും തുടങ്ങിയത്. കരഞ്ഞ് തളർന്ന അവളെ ഒക്കത്തെടുത്ത് അപ്പുപ്പൻ പുതിയ കളിപ്പാട്ടം വാങ്ങി കൊടുക്കാമെന്നും മധുരമിഠായി വാങ്ങി നൽകാമെന്നും പറഞ്ഞുനോക്കി. അത് വേണ്ടെന്ന് തലയാട്ടിയ ദുർഗ ശബ്ദം താഴ്ത്തി പറഞ്ഞു: ഞാൻ ഹനുമാനെ പ്രാർത്ഥിച്ചിട്ടുണ്ട്. അപ്പുപ്പൻ പറഞ്ഞ കഥയിൽ മലയെടുത്തുകൊണ്ട് പോയപോലെ ഇൗ മതിലും എടുത്തുകൊണ്ടുപോകാൻ. ദുർഗയെപ്പോലെ അപ്പുറത്തും കുട്ടികൾ കരയുന്നപോലെ അയാൾക്ക് തോന്നി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |