ടോക്കിയോ : മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വധം സൃഷ്ടിച്ച ഞെട്ടലിനിടെ അക്രമത്തിലൂടെ ജപ്പാന്റെ ജനാധിപത്യത്തെ തകർക്കാനാകില്ലെന്ന ആഹ്വാനവുമായി ഇന്നലെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഒഫ് കൗൺസിലേഴ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി വിജയം തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ ഫലം.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി - കോമിറ്റോ സഖ്യത്തിന് 125ൽ 69 മുതൽ 83 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സൂചന. അന്തിമ ഫലം ഇന്നറിയാം. 2013ന് ശേഷമുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലമാകുമിതെന്നാണ് പ്രതീക്ഷ.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച നാരാ നഗരത്തിലെ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് ആബെ തെത്സുയാ യമഗാമി എന്ന 41 കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ആബെയുടെ വിയോഗം സൃഷ്ടിച്ച മുറിവ് ഉണങ്ങുന്നതിന് മുന്നേ ജപ്പാൻ ജനത രേഖപ്പെടുത്തിയ ഈ ജനവിധി പൊതുവെ പൊതുതിരഞ്ഞെടുപ്പിന്റെയത്ര പ്രസക്തമല്ലെങ്കിലും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ജയത്തോടെ പാർട്ടിയിൽ കിഷിദയുടെ സ്വാധീനം വർദ്ധിക്കും.
അതേ സമയം, നാളെയാണ് ഷിൻസോ ആബേയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |