ആർഎസ്എസ് വേദി പങ്കിട്ടെന്ന സിപിഎമ്മിന്റെ ആരോപണം വി എസ് അച്യുതാനന്ദനും ബാധകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവേകാനന്ദനെ സംബന്ധിച്ച പി പരമേശ്വരന്റെ പുസ്തകം പ്രകാശം ചെയ്ത പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. എം.പി.വീരേന്ദ്രകുമാറാണ് പരിപാടിയിലേക്കു തന്റെ പേരു നിർദേശിച്ചത്. പുസ്തകം തിരുവനന്തപുരത്തും തൃശൂരും പ്രകാശനം ചെയ്തിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനാണ് തിരുവനന്തപുരത്ത് പുസ്തകം റിലീസ് ചെയ്തത്. അതേ പുസ്തകമാണ് താൻ തൃശൂരിൽ റിലീസ് ചെയ്തത്. വിവേകാനന്ദൻ ഹിന്ദുവിനെക്കുറിച്ച് പറഞ്ഞതും സംഘപരിവാറിന്റെ ഹിന്ദുത്വവും രണ്ടാണെന്നാണ് ചടങ്ങിൽ പറഞ്ഞതെന്നും വി ഡി സതീശൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സ്വാമി വിവേകാനന്ദന്റെ 150 മത് ജന്മവാർഷികവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് RSS വേദി ആയിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്ചുതാനന്ദൻ 2013 മാർച്ച് 13 ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് തൃശൂരിൽ ഞാൻ പ്രകാശനം ചെയ്തത്. മാതൃഭൂമി എം.ഡിയായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരമാണ് ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചത്.
വിവേകാനന്ദൻ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണ് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. മഞ്ഞ പത്രത്തെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് ഇന്ന് ദേശാഭിമാനി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശാഭിമാനി പറഞ്ഞ വാക്കുകൾ വന്ദ്യവയോധികനായ വി.എസിന് കൂടി ബാധകമാകുമെന്ന് അവർ അറിയാതെ പോയി. ബി.ജെ.പി നേതാക്കൾ പുറത്തിട്ട ഫോട്ടോകൾക്ക് ഏറ്റവും കൂടുതൽ പ്രചരണം നൽകിയത് സി.പി.എമ്മാണ്.
RSS നെയും സംഘ പരിവാറിനേയും ആക്രമിച്ചാൽ അത് എങ്ങനെയാണ് ഹിന്ദുക്കൾക്ക് എതിരാകുന്നത്? ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനാണോ? ഒരു വർഗീയവാദിയും എന്നെ വിരട്ടാൻ വരണ്ട. ഒരു വർഗീയ വാദിയുടേയും മുന്നിൽ മുട്ടുമടക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |