പാലക്കാട്: റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ജില്ലയിൽ ഇനി തീർപ്പാക്കാനുള്ളത് 858 അപേക്ഷകൾ. ജില്ലയിലെ ആറ് താലൂക്കുകളിലായി ആകെ 6174 അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് പാലക്കാട് താലൂക്കിൽ നിന്നാണ്, 1627 എണ്ണം. കുറവ് ആലത്തൂർ താലൂക്കിലും. ഇവിടെ നിന്ന് ആകെ 504 അപേക്ഷകളാണ് ലഭിച്ചത്. അനർഹർ മുൻഗണനാ കാർഡ് കൈവശപ്പെടുത്തിയതാണ് അർഹരായ കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ തടസമാകുന്നതെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. 2009ലെ ബി.പി.എൽ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകൾക്ക് മുൻഗണനാ വെയിറ്റേജ് നൽകുന്നത്. കൂടുതൽ അർഹരെ ഉൾപ്പെടുത്താനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ ശ്രമം.
കാർഡ് 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കണം
നിലവിൽ ചിറ്റൂർ, ഒറ്റപ്പാലം, ആലത്തൂർ താലൂക്കുകളിലെ അപേക്ഷകളെല്ലാം തീർപ്പാക്കി കഴിഞ്ഞു. സേവനാവകാശ നിയമപ്രകാരം ഒരാൾക്ക് റേഷൻകാർഡ് ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പുതിയ കാർഡ് അനുവദിക്കണം. ഇതുപ്രകാരം അർഹതാപരിശോധന നടത്തുന്നതിന് മതിയായ സമയം ലഭിക്കാത്തതിനാൽ പൊതുവിഭാഗം നോൺ സബ്സിഡിയിൽ ഉൾപ്പെടുത്തി കാർഡ് അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.
(താലൂക്ക് - ലഭിച്ച അപേക്ഷകൾ - തീർപ്പാക്കാനുള്ള അപേക്ഷകൾ)
പാലക്കാട് - 1627 - 113
ചിറ്റൂർ - 848 - 0
ഒറ്റപ്പാലം - 1090 - 0
മണ്ണാർക്കാട് - 1387 - 623
ആലത്തൂർ - 504 - 0
പട്ടാമ്പി - 718 - 122
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |