ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ കയറിയ രോഷാകുലരായ ജനം രാജകീയ പ്രൗഢിയുള്ള കട്ടിലുകളിൽ കയറിക്കിടന്ന് സെൽഫിയെടുത്തും സ്വീകരണമുറിയിലിരുന്നു ചീട്ടുകളിച്ചും നേരം പോക്കുന്നതിന്റെ ചിത്രങ്ങളുമായാണ് ഇന്നലെ പത്രങ്ങൾ പുറത്തിറങ്ങിയത്. പ്രസിഡന്റ് ഗോതബയ രാജപക്‌സ ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് പറയുന്നത്. അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. രാജ്യം വിട്ടതായും അഭ്യൂഹമുണ്ട്. രാജപക്‌സ കുടുംബത്തിന്റെ വാഴ്ചയാണ് ശ്രീലങ്കയെ പടുകുഴിയിലേക്ക് തള്ളിവിട്ടത്. കുടുംബവാഴ്ച കുടുംബത്തിന് വേണ്ടി മാത്രമുള്ള വാഴ്ചയായാൽ ഏതൊരു രാജ്യത്തും ഇതുതന്നെ സംഭവിക്കും. രാജപക്‌സ സഹോദരന്മാരിൽ നാലുപേരും മന്ത്രിസഭയുടെ ഭാഗമായിരുന്നു. ഗോതാബയ പ്രസിഡന്റ്, മഹീന്ദ പ്രധാനമന്ത്രി, ചമൽ, നമൽ എന്നിവർ മന്ത്രിമാർ. അധികാരത്തിന്റെ വിവിധ സ്ഥാനങ്ങളിൽ കുടുംബാംഗങ്ങൾ വേറെയും. അഴിമതിയും ജനങ്ങളുടെ ക്ഷേമം കണക്കിലെടുക്കാത്ത തലതിരിഞ്ഞ തീരുമാനങ്ങളുമാണ് ജനം തെരുവിലിറങ്ങാൻ സാഹചര്യമൊരുക്കിയ പതനത്തിന് ഇടയാക്കിയത്.
ഇന്ധനത്തിന് മണിക്കൂറുകൾ ക്യൂ നിന്നാലും കിട്ടാതെ വരികയും കടലാസും മഷിയും ഇല്ലാത്തതിനാൽ സ്കൂളുകൾ അടച്ചിടേണ്ടിവരികയും വൈദ്യുതി ഇല്ലാത്തതിനാൽ ആശുപത്രികൾ പോലും പ്രവർത്തിക്കാതിരിക്കുകയും പണം നൽകിയാലും ഭക്ഷണം കിട്ടാതാവുകയും ചെയ്യുന്ന അവസ്ഥയിൽ ജനങ്ങൾ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതി കൈയടക്കിയതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. നല്ല കാലത്ത് മറ്റ് പല താത്പര്യങ്ങളുമായി അടുത്തുകൂടിയ പല രാജ്യങ്ങളും ആപത്‌കാലത്ത് ശ്രീലങ്കയെ കൈവിട്ടു. ചൈനയുടെ സർവശക്തമായ പിന്തുണയുണ്ടെങ്കിൽ ഇന്ത്യയെ അവഗണിക്കാമെന്ന ഏറ്റവും തെറ്റായ പാതയാണ് ശ്രീലങ്കൻ ഭരണാധികാരികൾ കഴിഞ്ഞുപോയ ഏതാനും വർഷങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ശ്രീലങ്ക പ്രതിസന്ധിയിലായപ്പോൾ മരുന്നും ഭക്ഷ്യവസ്തുക്കളും ഇന്ധനവും ധനവും നൽകി സഹായിക്കാൻ ഇന്ത്യ മാത്രമാണ് മുന്നോട്ടുവന്നത്. കൂടാതെ ജപ്പാനും മരുന്നുകൾ നൽകി സഹായിച്ചു. വിഷമഘട്ടങ്ങളിലാണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയേണ്ടതെന്ന സത്യം ഈ പതനകാലത്ത് ശ്രീലങ്ക മറക്കാതെ പഠിക്കേണ്ട ഒന്നാണ്. അവിടത്തെ അരാജകത്വം മുതലെടുക്കാൻ പുതിയ ചില രാജ്യങ്ങളോ ആപത് ഘട്ടത്തിൽ അവരെ ഉപേക്ഷിച്ചവരോ ഇനിയും ശ്രമിച്ചുകൂടായ്കയില്ല. സർവകക്ഷി സർക്കാർ എത്രയും വേഗം അധികാരത്തിൽ വരിക എന്നതു മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരം. അവരെ കഴിയുന്നത്ര രീതിയിൽ സഹായിക്കാൻ ഇന്ത്യയും തയ്യാറാകണം. കാരണം ശ്രീലങ്കയുടെ ഭാവി ഇരുളുന്നത് ഇന്ത്യയ്ക്കും നല്ലതല്ല. രാജപക്‌സ കുടുംബത്തിലുള്ള ഒരാൾ പുതിയ മന്ത്രിസഭയിൽ അംഗമായാൽ അത് ജനങ്ങൾ പൊറുക്കുമെന്നും തോന്നുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |