പൊലീസ് വിശദ മൊഴിയെടുക്കും
കോടതിയലക്ഷ്യത്തിന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ നടത്തിയ വിവാദ വെളിപ്പെടുത്തലിനെതിരെ പ്രോസിക്യൂഷനും പൊലീസും കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നിയമവിദഗ്ദ്ധരുമായും ചർച്ചനടത്തി ഉടൻ തീരുമാനമെടുക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊലീസ് ശ്രീലേഖയുടെ മൊഴിയെടുക്കുന്നുണ്ട്. തുടർന്ന് കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അതിനിടെ, ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് റിപ്പോർട്ടർ ചാനൽ ഇന്നലെ രാത്രി പുറത്തുവിട്ടു. മനുഷ്യാവകാശ പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് ശ്രീലേഖയ്ക്കെതിരെ തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതിയും നൽകി.
ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് ആർ.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ഈ പരാമർശം അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെയും വിചാരണ നടപടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കേസിന്റെ നിർണായക ഘട്ടത്തിലാണ് ശ്രീലേഖയുടെ ആരോപണം. വിചാരണക്കോടതിയിലാവും കോടതിയലക്ഷ്യ ഹർജി നൽകുക.
അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം പരാമർശങ്ങളിലെ തെളിവുകളും തേടും. ഇതിനായി തിരുവനന്തപുരത്തെ വസതിയിലെത്തും.അതേസമയം, വിചാരണക്കോടതിയിൽ റിപ്പോർട്ടർ ചാനൽ മേധാവി നികേഷ്കുമാറിനും സംവിധായകൻ ബാലചന്ദ്രകുമാറിനുമെതിരെ നടൻ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇന്ന് വാദംകേൾക്കും. വിചാരണ നടക്കുന്ന കേസിൽ ബാലചന്ദ്രകുമാർ ടി.വി ചാനൽവഴി വെളിപ്പെടുത്തൽ നടത്തിയത് കോടതി നടപടികളിലുള്ള ബാഹ്യഇടപെടലാണെന്നും നടപടി വേണമെന്നുമാണ് ദിലീപിന്റെ വാദം.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് നടക്കുന്ന തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതി ജൂലായ് 15 വരെ സമയം നൽകിയിട്ടുണ്ട്. നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ്വാല്യൂ മാറിയതിനെക്കുറിച്ചുള്ള പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂ. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയംതേടി അന്വേഷണസംഘം വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
ശ്രീലേഖയുടെ ആരോപണങ്ങൾ
1. ദിലീപിനെതിരെ തെളിവില്ല. പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി
2. തെളിവില്ലാതെ വന്നതോടെയാണ് ഗൂഢാലോചനക്കേസ് ഉയർന്നത്
3. ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് സൃഷ്ടി
4. ജയിലിൽ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരൻ
5.ജയിലിൽനിന്ന് ദിലീപിന് കത്തെഴുതിയത് സുനി അറിയാതെ
പൊളിക്കാൻ ദൃശ്യത്തെളിവ്
ആർ. ശ്രീലേഖയുടെ ആരോപണങ്ങളെ സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ നിരത്തി പൊളിക്കാൻ അന്വേഷണ സംഘം
കാക്കനാട് ജയിലിലേക്ക് സുനിക്കായി മൊബൈൽഫോൺ കടത്തിയതിന്റെയും കത്തെഴുതിയതിന്റെയും ദൃശ്യങ്ങളുണ്ട്
തടവുകാരൻ വിപിൻലാലിനെ കാണാനെത്തിയ മഹേഷാണ് ഫോൺ കൈമാറിയത്. ഇതിനും തെളിവുകളുണ്ട്
സുനിയും വിപിൻലാലും ചേർന്ന് കത്തെഴുതുന്ന ദൃശ്യവും അന്വേഷണ സംഘം നേരത്തേ കോടതിക്ക് കൈമാറിയിട്ടുണ്ട്
ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ പ്രതിയെ വെള്ള പൂശാനും രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പ്രതിയുടെ സ്വാധീനം മൂലമാണിത്
- ടി.ബി. മിനി,
അതിജീവിതയുടെ അഭിഭാഷക
മാഡം, ഞാൻ ദിലീപാണ്...
റിപ്പോർട്ടർ ചാനൽ ഇന്നലെ പുറത്തുവിട്ട വാട് ആപ് ചാറ്റ്. (മുംബയ് ഫോറൻസിക് ലാബിൽ ദിലീപിന്റെ ഫോണുകളുടെ മിറർ ഇമേജ് എടുത്തപ്പോൾ ലഭിച്ചതാണിത് )
2021മേയ് 23ന് രാവിലെ 10.22ന് ദിലീപ് ശ്രീലേഖയ്ക്ക് അയച്ച മെസേജിൽ '' മാഡം,സുഖമെന്ന് കരുതുന്നു, ഞാൻ ദിലീപാണ്... നടൻ'' എന്നു പറയുന്നു. ഉച്ചയ്ക്ക് 2.12ന് വീണ്ടും വിളിച്ചിരുന്നു. ''ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേ"" എന്ന് മെസേജും അയച്ചു. 3.39ന് ശ്രീലേഖ മറുപടിയായി യൂട്യൂബ് ചാനലിന്റെ ലിങ്ക് അയച്ചു. സമയം കിട്ടുമ്പോൾ കണ്ടുനോക്കണമെന്നും പറയുന്നുണ്ട്. 3.41ന് തന്നെ ദിലീപിന്റെ മറുപടി: തീർച്ചയായും മാഡം. യൂ ട്യൂബ് ചാനൽ തുടങ്ങിയ വിവരം 2021ജൂലായ് ഒന്നിന് വീണ്ടും മെസേജ് ആയി ശ്രീലേഖ അറിയിക്കുന്നുണ്ട്. ''ഇതെന്റെ സ്വന്തം യൂ ട്യൂബ് ചാനലാണ്. ഷെയറും സബ്സ്ക്രൈബും ചെയ്യണം.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |