കൊച്ചി: വറുക്കാനും പൊരിക്കാനുമുള്ള ഭക്ഷ്യയെണ്ണ ഒറ്റത്തവണ ഉപയോഗിച്ച ശേഷം ശേഖരിക്കാനുള്ള പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഭക്ഷ്യയെണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് വറുക്കുന്നതും പൊരിക്കുന്നതും തടയാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. ഓണക്കാലത്ത് സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ തടയും.
രണ്ടുമാസത്തിനകം എല്ലാ ഭക്ഷണശാലകളിലും പദ്ധതി നടപ്പിലാക്കും.
എഫ്.എസ്.എസ്.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ഏജൻസികൾ വഴി ഉപയോഗിച്ച എണ്ണ ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) ഉപയോഗിക്കും. ഉപയോഗിച്ച എണ്ണയ്ക്ക് കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ നൽകും. കർണാടക ഉൾപ്പെടെ ഉത്തരേന്ത്യൻ പ്ലാന്റുകളിലേക്കാണ് എണ്ണ നൽകുക. ടി.പി.സി. (ടോട്ടൽ പോളാർ കോമ്പൗണ്ട്) മീറ്റർ ഉപയോഗിച്ചാണ് പരിശോധന. ടി.പി.സി. 25നു മുകളിൽ വരുമ്പോഴാണ് എണ്ണ ദോഷകരമാകുന്നത്.
സ്വഭാവം മാറും
ഒന്നിൽ കൂടുതൽ തവണ എണ്ണ ചൂടായി പുകയുമ്പോൾ രാസമാറ്റങ്ങളുണ്ടാകും. ചൂടാകുംതോറും കൊഴുപ്പുപോലുള്ളവ വിഘടിക്കപ്പെടും. ഏത് താപനിലയിലാണ് എണ്ണ പുകയുന്നത്, അതാണ് സ്‌മോക്ക് പോയിന്റ്. നിശ്ചിത ചൂട് കവിയുമ്പോഴാണ് അപകടം. ഗുണം കുറയും, ദോഷം കൂടും. ഭക്ഷണത്തിലെ കൊഴുപ്പ്, മാംസ്യം, അന്നജം എന്നിവയിലെ ഘടകങ്ങളും എണ്ണയുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഹാനികരമായ വസ്തുക്കൾ കൂടും. ഭക്ഷണത്തിലൂടെ അത് ശരീരത്തിലെത്തും.
രോഗങ്ങളിലേക്കുള്ള വഴി
പുനരുപയോഗിക്കുന്ന എണ്ണയിലൂടെ ഉണ്ടാകുന്ന പോളിസൈക്ലിക്ക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പി.എ.എച്ച്.), അക്രിലമൈഡ് എന്നിവ കാൻസറിന് കാരണമാകും. മറ്റുപല ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവയ്ക്കും. അക്രിലമൈഡ് നാഡി തകരാറുകൾ, ക്രോമസോം തകരാറുകൾ എന്നിവയുമുണ്ടാക്കും. അമിത രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും വഴിവയ്ക്കാം. കൊളസ്‌ട്രോൾ കൂടാനും കാരണമാകും . അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനപ്രശ്‌നങ്ങൾ എന്നിവയുണ്ടാക്കും.
"ഓണത്തിന് മുന്നോടിയായാണ് നടപടി. ജില്ലാ ഭക്ഷണശാലകളുടെ ഹബ് ആയതിനാൽ പരിശോധന കർശനമാക്കും. നിയമം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും."
അലക്സ് കെ. ഐസക്
ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ
ഭക്ഷ്യസുരക്ഷ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |