തിരുവനന്തപുരം: പ്ളസ് വൺ പ്രവേശന നടപടികൾക്ക് തുടക്കമായിട്ടും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നത് കുട്ടികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കി.
പ്രതിവർഷം 30,000ത്തോളം കുട്ടികളാണ് സി.ബി.എസ്.ഇയിൽ നിന്ന് സംസ്ഥാന സിലബസിൽ പ്ളസ് വൺ പ്രവേശനം നേടുന്നത്. പ്ളസ് വൺ ഏക ജാലക അപേക്ഷയുടെ അവസാന തീയതി 18 ആണ്. അതിനു ശേഷമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വരൂ എന്നാണറിയുന്നത്. കുട്ടികൾ കൂട്ടത്തോടെ സ്റ്റേറ്റ് സിലബസിലേക്ക് മാറുന്നത് ഒഴിവാക്കാനാണ് ഫലം വൈകിപ്പിക്കുന്നതെന്ന് അനൗദ്യോഗിക വിശദീകരണമുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിൽ പഠിച്ച 4,20,774 കുട്ടികൾ പ്ളസ് വണ്ണിന് അപേക്ഷിച്ചപ്പോൾ സി.ബി.എസ്.ഇ വഴി 30,757 പേരും ഐ.സി.എസ്.ഇ വഴി 3,303 പേരും മറ്റു സംസ്ഥാനങ്ങളിലെ സിലബസിൽ പഠിച്ച 9178 പേരുമാണ് അഡ്മിഷൻ നേടിയത്.
ആഗസ്റ്റ് 17 ന് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷത്തെ പ്ളസ് വൺ പരീക്ഷ ഇക്കഴിഞ്ഞ ജൂൺ 13നാണ് ആരംഭിച്ചത്. പ്ളസ് ടു ക്ളാസുകൾ തുടങ്ങിയത് ജൂലായ് 4 മുതലും. പ്ളസ് വൺ അപേക്ഷാ തീയതി നീട്ടിയില്ലെങ്കിൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾക്ക് സപ്ളിമെന്ററി ഘട്ടത്തിലോ സ്പോട്ട് അഡ്മിഷനിലോ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അങ്ങനെ വന്നാൽ ഒഴിവുള്ള ഇടങ്ങളിൽ മാത്രം അപേക്ഷിക്കാം. ഇഷ്ടപ്പെട്ട വിഷയമോ സ്കൂളോ തിരഞ്ഞെടുക്കാനാവില്ല. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോർഡുകളും പത്താം ക്ലസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |