ശിക്ഷാവിധി വെള്ളിയാഴ്ച
കൊച്ചി: യുവാക്കളെ ഭീകരസംഘടനയായ ഐസിസിൽ ചേർക്കാൻ സിറിയയിലേയ്ക്ക് കടത്തിയെന്ന കേസിൽ ആദ്യഘട്ട വിചാരണ നേരിട്ട മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്‌കർ കണ്ടെത്തി. വെള്ളിയാഴ്ച ശിക്ഷ വിധിക്കും. കണ്ണൂർ ചക്കരയ്ക്കൽ മുണ്ടേരി കൈപ്പയ്ക്കയിൽ മിഥിലജ് എന്ന അബു മിസ്റബ് (31), കണ്ണൂർ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ വീട്ടിൽ അബ്ദുൾ റസാഖ് എന്ന അബു അഹമ്മദ് (38), കണ്ണൂർ തലശേരി കുഴിപ്പങ്ങാട് തൗഫീക്ക് ഹൗസിൽ വി.കെ. ഹംസ (61) എന്നിവരാണ് പ്രതികൾ.
ആറു പ്രതികളുള്ള കേസിൽ കണ്ണൂർ സ്വദേശി എം.വി റാഷീദ്, മനൗഫ് റഹ്മാൻ എന്നീ പ്രതികൾ മാപ്പുസാക്ഷികളായി. മറ്റൊരു പ്രതിയായ കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ദുൾ ഖയൂം ഒളിവിൽ കഴിയുമ്പോൾ കൊല്ലപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മിഥിലജ്, അബ്ദുൾ റസാഖ്, ഹംസ എന്നിവർ 2016 മുതൽ കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു.
ഒമ്പത് യുവാക്കളെ ഇവർ സിറിയയിലേയ്ക്ക് കടത്തി ഐസിസിൽ ചേർത്തെന്നും ഇതിൽ അഞ്ചുപേർ യുദ്ധത്തിൽ മരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. നാലുപേരെ കാണാതായി.
മിഥിലജും റസാഖും ഇറാൻ വഴി തുർക്കിയിലെത്തിയപ്പോൾ പിടിക്കപ്പെട്ടു. ഇരുവരെയും ഇന്ത്യയിലേക്ക് നാടുകടത്തിയതോടെയാണ് അറസ്റ്റിലായത്. മൂന്നാംപ്രതി ഹംസ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരസംഘടനയുടെ ആശയപ്രചാരകനായിരുന്നു. മൂവരും പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |