കമ്പനിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി
ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ 4,389 കോടി രൂപയുടെ കസ്‌റ്റംസ് നികുതി വെട്ടിച്ചെന്ന് കണ്ടെത്തി ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). കമ്പനിയുടെ ഓഫീസുകളിലും ഉന്നത മാനേജ്‌മെന്റ് ജീവനക്കാരുടെ വീടുകളിലും നടത്തിയ പരിശോധനയിലൂടെയാണ് വെട്ടിപ്പ് കണ്ടെത്തിയത്.
തെറ്റിദ്ധരിപ്പിക്കുന്ന ഇറക്കുമതി രേഖകൾ സമർപ്പിച്ച് ഒപ്പോ ഇന്ത്യ 2,981 കോടി രൂപയുടെ നികുതിയിളവ് നേടിയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പോയ്ക്ക് ഡി.ആർ.ഐ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
മൊബൈൽഫോൺ നിർമ്മാണം, അസംബ്ളിംഗ്, മൊത്തവില്പന, റീട്ടെയിൽ വ്യാപാരം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഒപ്പോയ്ക്ക് ഇന്ത്യയിലുള്ളത്. വൺപ്ളസ്, റിയൽമീ എന്നീ ബ്രാൻഡുകളും ഇന്ത്യയിൽ ഒപ്പോയ്ക്കുണ്ട്.
വിവോ ₹950 കോടി കെട്ടിവയ്ക്കണം
ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കണമെങ്കിൽ വിവോ 950 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. നികുതിവെട്ടിക്കാനായി മാതൃരാജ്യമായ ചൈനയിലേക്ക് വിവോ 62,500 കോടി രൂപ കടത്തിയെന്ന് കണ്ടെത്തിയ ഇ.ഡി കമ്പനിയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
ബിസിനസ് ആവശ്യത്തിനായി അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവോ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. അക്കൗണ്ടിൽ 250 കോടി രൂപ ബാലൻസ് നിറുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |