തിരുവനന്തപുരം: സംസ്ഥാനത്ത് റോഡു പണിയും നിർമ്മാണ പ്രവർത്തനങ്ങളും സമയത്ത് പൂർത്തിയാകാത്തതിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് മുൻമന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരൻ. പ്രവൃത്തികൾ ഏറ്റെടുത്തശേഷം മൂന്നും നാലും വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാതെ ഉപേക്ഷിക്കുന്ന കരാറുകാർക്കെതിരെ റവന്യു റിക്കവറി അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരാറുകാർക്ക് ആരെയും ഭയമില്ലാതായിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ റീ-ടെൻഡർ ചെയ്യുന്നതു മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക ബാദ്ധ്യത ഇവരിൽ നിന്ന് ഈടാക്കണമെന്നും ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
സമയബന്ധിതമായി പണി പൂർത്തീകരിക്കുന്നതിൽ ചില കരാറുകാർ വീഴ്ച വരുത്തുന്നുണ്ടെന്നും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി നൽകി. സൈറ്റ് കൈമാറിയിട്ടും ചില കരാറുകാർ പണി ആരംഭിക്കാത്ത സംഭവങ്ങളുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കുന്നതിൽ കരാറുകാരന്റെ ഭാഗത്തു വീഴ്ചയുണ്ടായാൽ നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് പിഴ ചുമത്തൽ, പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കൽ, ലൈസൻസ് റദ്ദു ചെയ്യൽ, കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. അകാരണമായി പണി പൂർത്തിയാക്കാതിരിക്കുകയോ നിശ്ചിത സമയത്തിനകം ആരംഭിക്കാതിരിക്കുകയോ ചെയ്ത 49 കരാറുകാരെ ഒഴിവാക്കി. കരാറുകാരുമായി ഒത്തുകളിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.
സമയബന്ധിതമായി
തീർത്താൽ ഇൻസെന്റീവ്
നിശ്ചിത സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കുന്ന കരാറുകാർക്ക് ഇൻസെന്റീവ് നൽകുമെന്ന് മന്ത്റി പറഞ്ഞു. ഭൂരിഭാഗം കരാറുകാരും നല്ല രീതിയിൽ പണി പൂർത്തിയാക്കുന്നവരാണ്. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ താന്നിക്കണ്ടി ചക്കിട്ടപ്പാറ റോഡ് ടെർമിനേഷൻ നടത്തി വേഗത്തിൽ റീ ടെൻഡർ ചെയ്ത പ്രവൃത്തിയാണ്. ഈ മാതൃക സംസ്ഥാന വ്യാപകമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |