തിരുവനന്തപുരം: കൊവിഡിനുശേഷം ഇന്ത്യയിലെ ധനസ്ഥിതി ആശങ്കാജനകമായി മാറിയിരിക്കുകയാണെങ്കിലും പ്രധാന പ്രതിപക്ഷമായ കോൺഗ്രസുകാർക്കു മാത്രം ഒരു വേവലാതിയുമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ധനകാര്യഭേദഗതി ബില്ലുകളുടെ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യ ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകുമെന്ന ആശങ്കയുണ്ടെങ്കിലും കോൺഗ്രസിന് അതൊന്നും പ്രശ്നമല്ല. കേരളത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനാണ് അവർക്ക് താത്പര്യം. സംസ്ഥാനത്തിന് കേന്ദ്രം നൽകേണ്ട ധനസഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിൽ അവർക്ക് ഒരു പരാതിയുമില്ല.
കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പോരാട്ടം നടത്തേണ്ട സ്ഥിതിയാണ്. കോൺഗ്രസ് തയ്യാറാണെങ്കിൽ ഭരണമുന്നണി അതിന് തയ്യാറാണ്.
ലോകബാങ്കിന്റെ കണക്കനുസരിച്ച് കൊവിഡിനുശേഷം ലോകത്തെ 65ഒാളം രാജ്യങ്ങളിൽ പ്രതിസന്ധിയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ളകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് സ്ഥിതി. എന്നാൽ കേരളത്തിൽ സ്ഥിതി അത്ര മോശമായിട്ടില്ല. പണമില്ലെന്ന കാരണം പറഞ്ഞ് ജനങ്ങൾക്ക് കിട്ടേണ്ട ഒരുകാര്യവും നൽകാതിരുന്നിട്ടില്ല.
'ക്ളിഫ് ഹൗസിലെ കുളത്തിൽ
കുളിക്കാൻ ആരും ബർമുഡയിടേണ്ട'
ക്ളിഫ് ഹൗസിലെ നീന്തൽകുളത്തിൽ കുളിക്കാൻ ബർമുഡയിട്ട് നിൽക്കുന്ന പ്രതിപക്ഷ നേതാക്കൾ അതിന് വേറെ കുളം നോക്കേണ്ടിവരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ധനകാര്യബിൽചർച്ചയിൽ മറുപടി പറയവേയാണ് പ്രതിപക്ഷ പരിഹാസത്തിന് മന്ത്രിയുടെ മറുപടി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്ഥിതിയൊന്നും കേരളത്തിലില്ല. ശ്രീലങ്കയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ നീന്തൽകുളത്തിൽ പ്രതിഷേധക്കാർ കുളിക്കുന്നത് കേരളത്തിലും ഉണ്ടാകുമെന്ന ആക്ഷേപം വെറും തോന്നലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |