ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് വിലയിരുത്തിയ സുപ്രീംകോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളി. പൊലീസിലും കോടതിയിലും നൽകിയ മൊഴിയിൽ സുനിക്കെതിരായ ആരോപണങ്ങളിൽ അതിജീവിത ഉറച്ചുനിൽക്കുകയാണ്. അതിനാൽ വിചാരണയുടെ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണ അനന്തമായി നീണ്ടുപോയാൽ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.
കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതായി പൾസർ സുനിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പ്രാക്കാട്ട്, സതീഷ് മോഹനൻ എന്നിവർ ചൂണ്ടിക്കാട്ടി. അഞ്ചര വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സുനിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പൾസർ സുനിയെന്നും മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതുപോലെ ജാമ്യം നൽകരുതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറും സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കാറും വാദിച്ചു. കേസിന്റെ വിചാരണ ഈ വർഷം അവസാനം പൂർത്തിയാകുമെന്നും അറിയിച്ചു. ജാമ്യഹർജിയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ നടപടിയെ രഞ്ജിത്ത്കുമാർ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |