തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാഹന പാസുകൾ നിർബന്ധമാക്കി പൊതുഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ ജീവനക്കാർക്കും വകുപ്പുകളുടെ വാഹനങ്ങൾക്കും 1000 രൂപ പിഴ ചുമത്തും.പാസുള്ള വാഹനങ്ങൾക്ക് മാത്രമേ സെക്രട്ടേറിയറ്റിനുള്ളിൽ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. പാസ് ആവശ്യമുള്ള ജീവനക്കാർ ഉടൻതന്നെ അപേക്ഷിക്കണം.പാസുണ്ടെങ്കിലും സെക്യൂരിറ്റി ഓഫീസർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് കാണിക്കണം.
മറ്റ് നിർദ്ദേശങ്ങൾ
പാർക്കിംഗ് സ്ഥലം നിറഞ്ഞുകഴിഞ്ഞാൽ പിന്നീട് പാസ് ഉള്ളവർക്കും പാർക്കിംഗ് അനുവദിക്കില്ല
അധികം വരുന്ന വാഹനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്ത് പാർക്ക് ചെയ്യണം
വാഹനങ്ങൾ ഫയർലൈൻ മുറിച്ചുകടന്നോ, പാർക്കിംഗ് വരകൾക്ക് കുറുകെയോ പകുതി പുറത്തായോ പാർക്ക് ചെയ്യരുത്
സെക്രട്ടേറിയറ്റിൽ ഔദ്യോഗികാവശ്യങ്ങൾക്കായി പുറത്തുനിന്ന് ഉദ്യോഗസ്ഥരുമായി വരുന്ന വാഹനങ്ങൾ ആളെ ഇറക്കിയ ശേഷം പുറത്ത് പാർക്ക് ചെയ്യണം
സെക്രട്ടേറിയറ്റ് വളപ്പിൽ വകുപ്പുകളുടെ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങൾ ഉടനടി നീക്കം ചെയ്യണം
വിവിധ വകുപ്പുകൾ, ബോർഡുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ മേധാവികൾക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് ഹോളോഗ്രാം പാസ് അനുവദിച്ചിരുന്നത് അവസാനിപ്പിച്ചു
ഉദ്യോഗസ്ഥരുടെ ഐ.ഡി കാർഡ് പരിശോധിച്ചായിരിക്കും ഇനി പ്രവേശനം
ഇലക്ട്രിക് വാഹന ഉടമകൾ സെക്രട്ടേറിയറ്റ് പരിസരത്തുള്ള ഇലക്ട്രിക് പോർട്ടുകളിൽ നിന്ന് വാഹനങ്ങൾ ചാർജ് ചെയ്യരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |