കൊല്ലം: കഴിഞ്ഞ ദിവസം നീണ്ടകരയിൽ കടലിൽ മറിഞ്ഞ ഫൈബർ വള്ളത്തിലെ രണ്ട് തൊഴിലാളികളുടെ ജീവൻ രക്ഷിച്ചത് ചവറ ഫയർഫോഴ്സ് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വോളണ്ടിയർ നീണ്ടകര വടക്കേതുണ്ടിൽ ബൈജുവിന്റെ (39) മനോധൈര്യം.
മത്സ്യബന്ധനമാണ് ബൈജുവിന്റെയും ഉപജീവനമാർഗം. ഞായറാഴ്ച കടൽ പൊതുവെ ശാന്തമായിരുന്നതിനാൽ രാത്രി സുഹൃത്തുക്കൾക്കൊപ്പം കടലിലേക്ക് തിരിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ കാറ്റ് ശക്തമായി. തീരത്തോടടുത്ത് കടലിൽ സുരക്ഷിതമായി നിറുത്തിയിട്ട ശേഷം വീണ്ടും യാത്ര തുടരുന്നതിനിടെ പുലർച്ചെ 3.30ഓടെ കടലിൽ ടോർച്ച് മിന്നിത്തെളിയുന്നത് കണ്ടു. ഇങ്ങനെ ടോർച്ച് മിന്നിക്കുന്നത് അപകടമുണ്ടാകുമ്പോഴാണ്. ഒപ്പമുണ്ടായിരുന്ന യേശുദാസൻ വള്ളം അവിടേക്ക് ഓടിച്ചെത്തുമ്പോൾ ഫൈബർ വള്ളം തലകീഴായി മറിഞ്ഞുകിടക്കുന്നതും അതിനുമുകളിൽ രണ്ടുപേർ പിടിച്ചുതൂങ്ങി കിടക്കുന്നതുമാണ് കണ്ടത്.
വലിയ കാരിയർ വള്ളങ്ങൾ പലതും അതുവഴി കടന്നുപോയെങ്കിലും കണ്ടഭാവം നടിച്ചില്ല. അവരിൽ ചിലരുടെ സഹായം ബൈജു അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തിര കൂടുതൽ ശക്തമാകുന്നുവെന്ന് ബോദ്ധ്യമായതോടെ കടലിലേക്ക് ചാടി ബിനുമോൻ, വിനോദ് പീറ്റർ എന്നിവരെ താങ്ങിയെടുത്ത് വള്ളത്തിൽ കയറ്റി. രണ്ടുപേർ കൂടിയുണ്ടെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് കുറച്ചുസമയം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
രക്ഷപ്പെടുത്തിയവരിൽ ഒരാൾ ക്ഷീണിതനാണെന്നും മയക്കത്തിലേക്ക് വീഴുന്നുവെന്നും മനസിലാക്കിയ ബൈജു ഉടൻ വള്ളം കരയിലേക്ക് അടുപ്പിക്കാൻ ആവശ്യപ്പെട്ടു. മയങ്ങുന്നത് ജീവൻ രക്ഷിക്കാൻ തടസമാകുമെന്നത് അറിയാമായിരുന്ന ബൈജു ഇദ്ദേഹത്തോട് കാര്യങ്ങൾ ഉറക്കെ ചോദിച്ച് സംസാരിപ്പിച്ചുകൊണ്ടിരുന്നു.
ശക്തികുളങ്ങര ഹാർബറിൽ ഇറക്കിവിട്ടാൽ മതിയെന്ന് പറഞ്ഞെങ്കിലും ഇരുവരെയും കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയിലേക്കയച്ചു. കോസ്റ്റൽ പൊലീസിനെയും ഫിഷറീസ് അധികൃതരെയും അറിയിച്ച ശേഷമാണ് ബൈജു മടങ്ങിയത്.
അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച പരിശീലനത്തിന്റെ മികവ് കൊണ്ടാണെന്നതിൽ അഭിമാനിക്കുന്നു.
ബൈജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |