ന്യൂഡൽഹി: ആഗോള സാമ്പത്തിക വളർച്ചയ്ക്കൊപ്പം ഊർജ്ജസുരക്ഷയും ഭക്ഷ്യ സുരക്ഷയും ഉറപ്പു വരുത്താൻ ഐ-2 യു-2 ഉച്ചകോടിയിലൂടെ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗമനപരവും പ്രായോഗികവുമായ കാഴ്ച്ചപ്പാടാണ് ഉച്ചകോടി മുന്നോട്ടു വയ്ക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചതുർരാഷ്ട്ര ഉച്ചകോടിയിലെ ഐ-2 ഇന്ത്യയെയും ഇസ്രയേലിനെയും യു-2 യു.എസിനെയും യു.എ.ഇയെയുമാണ് സൂചിപ്പിക്കുന്നത്. ഉച്ചകോടി പ്രധാനമായും ആറ് മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ശാസ്ത്രീയ അടിത്തറയുള്ള മികച്ച വിപണി കണ്ടെത്തുമെന്ന് ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രങ്ങൾ വ്യക്തമാക്കി. സൗത്ത് ഏഷ്യയിലും മിഡിൽ ഇൗസ്റ്റിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫുഡ്പാർക്കുകൾ സ്ഥാപിക്കാൻ ഇന്ത്യയിൽ 16000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യു.എ.ഇ അറിയിച്ചു. കർഷകർക്ക് ഇതിന്റെ ഭാഗമാകാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്കാവശ്യമായ ഭൂമി ഇന്ത്യ നൽകുവാനും ഉച്ചകോടി തീരുമാനിച്ചു. പദ്ധതിക്ക് യു.എസ് സഹകരണവുമുണ്ടാകും.
ഊർജ്ജ മേഖലയിൽ ഒരു ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ പദ്ധതി ഗുജറാത്തിൽ ആരംഭിക്കും. 2600 കോടി രൂപയുടെ ഈ പദ്ധതിക്കായി യു.എസ് ട്രേഡ്‌സ്
ആൻഡ് ഡെവലപ്പ്മെന്റ് ഏജൻസി സാദ്ധ്യതാപഠനത്തിന് ധനസഹായം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യയിർ ലാപിഡ്, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇത്തരമൊരു കൂട്ടായ്മ രൂപം കൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |