SignIn
Kerala Kaumudi Online
Sunday, 05 May 2024 10.13 AM IST

ചാമരം വീശുന്ന ഓർമ്മയായി പ്രതാപ് പോത്തൻ

prathap

ചെന്നൈ:തകരയിൽ മാനസിക വളർച്ച ഇല്ലാത്ത അനാഥനായും ചാമരത്തിൽ അദ്ധ്യാപികയെ പ്രണയിക്കുന്ന കിടിലൻ കോളേജ് കുമാരനായും രതിയും പകയും പൊട്ടിത്തെറിക്കുന്ന അഭിനയം കാഴ്ചവച്ച് എൺപതുകളിൽ സിനിമയെ കീഴടക്കിയ പ്രതാപ് പോത്തൻ (70)​വിടവാങ്ങി. അഭിനയ മികവും സർഗശേഷിയും കരുത്താക്കി നടനായും സംവിധായകനായും തിളങ്ങിയ അദ്ദേഹത്തെ ചെന്നൈയിലെ ഈഗ തിയേറ്ററിനു സമീപം കിൽപൗക് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് ന്യൂ ആവടി റോഡിലെ ശ്‌മശാനത്തിൽ നടത്തും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് സംസ്‌കാരം.

ബന്ധം വേർപെടുത്തിയെങ്കിലും രണ്ടാം ഭാര്യ അമല സത്യനാഥും മകൾ കേയയും വേർപാട് അറിഞ്ഞ ഉടൻ എത്തി. മകളെ പറ്റി പ്രതാപിന് അഭിമാനമായിരുന്നു.

ഫ്ലാറ്റിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ കമലഹാസൻ, മണിരത്നം, രാജീവ് മേനോൻ, നരേൻ, പി.സി. ശ്രീറാം, പൂർണിമ തുടങ്ങിയർ ആദരാഞ്ജലി അർപ്പിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം ലൊക്കേഷനിലുണ്ടായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ നിവിൻ പോളിയുടെ അച്ഛനായി ഡേവിസ് എന്ന കഥാപാത്രമായാണ് അഭിനയിച്ചത്.

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ൽ തിരുവനന്തപുരത്തു ജനിച്ചു. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലാണ് പഠിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബി.എ ഇക്കണോമിക്സിനു പഠിക്കുമ്പോൾ തന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബയിൽ പരസ്യ ഏജൻസിയിൽ കോപ്പി എഡിറ്ററായി.

സംവിധായകൻ ഭരതനുമായുള്ള അടുപ്പമാണ് സിനിമയിലെത്തിച്ചത്. 1978ൽ ഭരതന്റെ 'ആരവ'ത്തിലൂടെ അരങ്ങേറിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. ഭരതന്റെ തന്നെ 'തകര'യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചു. ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൻ നിറം ചുവപ്പ്, മധുമലർ, കാതൽ കതൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, സിന്ദൂര സന്ധ്യക്ക് മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസി'ലും അഭിനയിച്ചു. സി.ബി.ഐ 5 ആണ് അവസാനം റിലീസായ ചിത്രം.

'മീണ്ടും ഒരു കാതൽ കതൈ, ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നിർമ്മാതാവ് അന്തരിച്ച ഹരിപോത്തൻ സഹോദരനാണ്.

1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. 1990ലാണ് അമല സത്യനാഥിനെ വിവാഹം ചെയ്ത്. 2012 ൽ പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRATHAP POTHEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.