SignIn
Kerala Kaumudi Online
Saturday, 27 April 2024 7.26 AM IST

ഡെങ്കിയിൽ വിറച്ച് ജില്ല

dengue

കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. നിയന്ത്രണ വിധേയമാണെന്ന് അവകാശപ്പെടുമ്പോഴും നിയന്ത്രിക്കാൻ ആരോഗ്യവകുപ്പോ തദ്ദേശ സ്ഥാപനങ്ങളോ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

ജില്ലയിലെ മിക്ക ആരോഗ്യകേന്ദ്രങ്ങൾക്ക് കീഴിലും ശരാശരി പത്തോളം കേസുകൾ വീതം അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണത്തിലോ കൊതുക് നശീകരണ പ്രവൃത്തികളിലോ തദ്ദേശ സ്ഥാപനങ്ങൾ കാര്യമായ ഗൗരവം കൊടുക്കാതിരുന്നതും രോഗവ്യാപനത്തിന് കാരണമായി.

ശുദ്ധജലത്തിൽ പ്രത്യേകിച്ച് മഴപെയ്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തിലുള്ള പെൺകൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. പകൽ സമയം മാത്രമാണ് ഇവ കടിക്കുക. തുടക്കത്തിൽ ചെറിയ പനികളോടെയായിരിക്കും രോഗലക്ഷണം. എന്നാൽ, പലരും ഇത് സാധാരണ പനിയായി തള്ളിക്കളയും. എന്നാൽ അസുഖം മൂർച്ഛിക്കുന്നതോടെ ബ്ലീഡിംഗ് മുതൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് വരെ കാരണമായേക്കാം.

കരുതലില്ലേൽ കൈവിട്ട് പോകും

1. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടണം
2. മുതിർന്ന കുട്ടികളിലും മദ്ധ്യവയസ്‌കരിലുമാണ് ഡെങ്കിപ്പനി സാദ്ധ്യത കൂടുതൽ
3. വൈറസ് പ്രവേശിച്ച് 58 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ പ്രത്യക്ഷമാകും
4. പനി പത്ത് ദിവസത്തോളം നീണ്ടുനിൽക്കും

5. സ്വയം ചികിത്സ ഒഴിവാക്കണം

6. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക

7. പഴങ്ങൾ, പഴച്ചാറുകൾ എന്നിവ കൂടുതൽ ഉപയോഗിക്കാം
8. വേദനസംഹാരികൾ ഒഴിവാക്കുക

9. രക്തസ്രാവം, നിൽക്കാതെയുള്ള ഛർദ്ദി, പ്ളേറ്റ്ലെറ്റ് അളവ് താഴുക, ശ്വാസതടസം, മൂത്രത്തിന്റെ അളവ് കുറയുക എന്നിങ്ങനെയുണ്ടെങ്കിൽ രോഗ തീവ്രത കൂടുതലാണ്

രോഗലക്ഷണം

 പെട്ടെന്നുള്ള കഠിനമായ പനി

 അസഹ്യമായ തലവേദന

 നേത്രഗോളങ്ങളുടെ പിന്നിലെ വേദന

 സന്ധികളിലും മാംസപേശികളിലും വേദന

 വിശപ്പില്ലായ്മ

 രുചിയില്ലായ്മ

 മനംപുരട്ടൽ

 ഛർദ്ദി

പാളരുത് പ്രതിരോധം

1. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക

2. ഫ്രിഡ്ജിന് പിന്നിലെ ട്രേ ഉൾപ്പെടെയുള്ളവ 7 ദിവസത്തിലൊരിക്കൽ വൃത്തിയാക്കുക

3. വെള്ളം അടച്ചുസൂക്ഷിക്കുക

4. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ മൂടി വയ്ക്കുക

5. കൊതുകുകടി ഏൽക്കാതിരിക്കാൻ ലേപനങ്ങൾ ഉപയോഗിക്കുക

6. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക

7. ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക

8. ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം നടത്തുക

രോഗകാരി വൈറസുകളായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സയോ മരുന്നോ നിലവിലില്ല. രോഗലക്ഷണങ്ങൾ നിയന്ത്റിക്കുക മാത്രമാണ് പോംവഴി. സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രി സേവനം തേടണം.

ആരോഗ്യവകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.