തിരുവനന്തപുരം: ജെ.സി. ഡാനിയേൽ പുരസ്കാരം വലിയ സന്തോഷമാണെന്ന് കെ.പി കുമാരൻ പറഞ്ഞു. പുരസ്‌കാരം കുമാരനാശാന് സമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞ സിനിമയായ ഗ്രാമവൃക്ഷത്തിലെ കുയിൽ റിലീസ് ചെയ്ത വേളയിൽ ലഭിച്ച പുരസ്കാരം ആ സിനിമയ്ക്കു കൂടിയുള്ള അംഗീകാരമായി കരുതുന്നു. പുതിയ കഥപറച്ചിൽ രീതിയായിരുന്നു ചിത്രത്തിന്. ദേശീയ സംസ്ഥാന സർക്കാരുകൾ ഈ ചിത്രം അവാർഡിനായി പരിഗണിച്ചില്ലെങ്കിലും നാല് മേളകളിൽ പ്രദർശിപ്പിച്ചു. അതിനിടെയാണ് സർക്കാരിന്റെ ജെ.സി ഡാനിയേൽ പുരസ്കാരം എത്തിയത്. പോരാടാനുള്ള ഊർജമാണ് പുരസ്കാരമെങ്കിലും ഈ പ്രായത്തിൽ വീണ്ടും ഒരു സിനിമ സങ്കല്പിക്കാൻ ബുദ്ധിമുട്ടാണ്. ശ്രീവത്സൻ ജെ. മേനോൻ കുമാരനാശാനായി അഭിനയിച്ച ഗ്രാമവൃക്ഷത്തിലെ കുയിൽ പൂർത്തിയാക്കിയ ഉടനെയാണ് കൊവിഡ് വന്നത്. ഏപ്രിലിലാണ് സിനിമ റിലീസ് ചെയ്തത്. മലയാളികളുടെ ജീവിതവുമായി ഇത്രയേറെ അടുപ്പമുള്ള കുമാരനാശാന്റെ സിനിമ പോലും സ്വീകരിക്കാൻ ആളുകളില്ലാത്ത അവസ്ഥയിൽ പുതിയ സിനിമയെക്കുറിച്ച് എങ്ങനെ ചിന്തിക്കും. താരങ്ങളില്ലാത്ത സിനിമ എടുക്കുമ്പോൾ വ്യവസായത്തിന്റെയും വിതരണത്തിന്റെയുമൊക്കെ പിന്തുണ കുറവായിരിക്കും. ഭാര്യയാണ് ചിത്രം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |