കാർഡിയോളജി ഐ.സി.യു പ്രവർത്തനം തുടങ്ങി
തൃശൂർ: മെഡിക്കൽ കോളേജിൽ ഹൃദ്രോഗ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. കാത്ത് ലാബ് ഐ.സി.യു കൂടാതെ തീവ്രപരിചരണം നൽകാൻ കഴിയുംവിധം പുതിയ ഐ.സി.യു കൂടി ഇന്നലെ പ്രവർത്തനം തുടങ്ങി. ആഴ്ചയിൽ നാലുദിവസം മാത്രമുണ്ടായിരുന്ന കാത്ത് ലാബ് എല്ലാ ദിവസവും പ്രവർത്തിപ്പിച്ച് കൂടുതൽ രോഗികൾക്ക് ആൻജിയോഗ്രാം പരിശോധനകൾ, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ എന്നിവയ്ക്ക് നേരത്തെ സൗകര്യം ഒരുക്കിയിരുന്നു. കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. മെഡിസിൻ ഐ.സി.യുവിനെയാണ് കാർഡിയോളജി ഐ.സി.യുവാക്കിയത്. മെഡിസിൻ ഐ.സി.യു കൊവിഡ് കാലത്ത് കൊവിഡ് ഐ.സി.യുവായിരുന്നു.
അഞ്ച് കിടക്കകൾ
പുതുതായി തുടങ്ങിയ കാർഡിയോളജി ഐ.സി.യുവിൽ അഞ്ച് കിടക്കകളാണ് ഇപ്പോഴുള്ളത്. മെഡിസിൻ ഐ.സി.യുവായിരുന്നപ്പോൾ 15 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിരുന്നു. എന്നാൽ സ്റ്റാഫിന്റെ കുറവും മറ്റും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒരു മാസത്തിനകം കൂടുതൽ കിടക്കകൾ സജ്ജീകരിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ശരാശരി 15ലേറെ പേർ ദിനംപ്രതി ചികിത്സ തേടിയെത്തുന്നുണ്ട്. ഇതിൽ പലരെയും ജനറൽ മെഡിസിൻ വിഭാഗത്തിൽ കിടത്തിയാണ് ചികിത്സിക്കുന്നത്. പലർക്കും നിലത്ത് വരെ കിടക്കേണ്ടിവരാറുണ്ട്. തർക്കങ്ങൾക്കും ഇത് വഴിവച്ചിരുന്നു.
കൂടുതൽ ചികിത്സാസൗകര്യം ലഭ്യമാകാത്തതിനാൽ സ്വകാര്യ ആശുപത്രികളെയാണ് പലരും ആശ്രയിക്കുന്നത്. പുതിയ സൗകര്യം പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.
കാർഡിയോളജി വിഭാഗത്തിലെ സേവനങ്ങൾ
കാത്ത് ലാബ്, അഡ്വാൻസ് എക്കോ, ടി.ഇ.ഇ, ടി.എം.ടി, ഹോൾട്ടർ ടെസ്റ്റ്
കാത്ത് ലാബിൽ
ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, പേസ് മേക്കർ, ഐ.സി.ഡി, ഹൃദരദ്വാരം അടയ്ക്കൽ, പെരികാർഡിയൽ ആസ്പിരേഷൻ
കാർഡിയോളജി ഒ.പി പ്രവർത്തനം
തിങ്കൾ, ബുധൻ
ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാർ
ഡോ. സിബു മാത്യു,
ഡോ. സി.പി. കരുണാദാസ്,
ഡോ. യു. ബിജിലേഷ്,
ഡോ. സി. മുകുന്ദൻ,
ഡോ. സി.വി. റോയ്
ഐ.സി.യു ഉദ്ഘാടനം
പുതിയ കാർഡിയോളജി ഐ.സി.യുവിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബി. ഷീല, സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ.എം.ഒ: ഡോ. രൺദീപ്, ഡോ. സിബു മാത്യു എന്നിവർ പങ്കെടുത്തു.
പലയിടത്ത് അലയേണ്ട, പേവിഷ കുത്തിവയ്പ് ഒരിടത്ത്
തൃശൂർ: പേവിഷബാധയേറ്റ് ചകിത്സയ്ക്കെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട സേവനം നൽകാനായി മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യം. കാഷ്വാലിറ്റിക്കു മുകളിലാണ് 24 മണിക്കൂറും സേവനം നൽകുക. രാവിലെ ഒ.പിയിലും വൈകിട്ട് നാലിന് ശേഷം കാഷ്വാലിറ്റിയിലുമായാണ് ഇതുവരെ പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നത്. ഇതാണ് വെള്ളിയാഴ്ച മുതൽ ഒടിടത്തേക്ക് മാറ്റിയത്.
രണ്ടിടത്തായുള്ള ചികിത്സ രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഒരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പുതിയ സ്ഥലത്ത് അഞ്ച് വരെ രോഗികൾക്ക് ഒരേ സമയം കുത്തിവയ്പ് നൽകാനാകും. ഇത് കാത്തുനിൽപ്പ് ഒഴിവാക്കാൻ സഹായിക്കും. കാഷ്വാലിറ്റിയിൽ നിന്നും ഒ.പി ടിക്കറ്റ് വാങ്ങി മുകളിലെത്തിയാൽ മതി.
കുത്തിവയ്പ് നൽകുന്ന സ്ഥലം മാറ്റിയ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. നേരത്തെ കുത്തിവയ്പ് നടത്തിയ സ്ഥലങ്ങളിൽ നോട്ടീസ് പതിച്ചത് രോഗികൾക്ക് സൗകര്യമാകും.
- ഡോ. അനിത ഭാസ്കർ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |