ഒരു തെങ്ങിൽ നിന്ന് 50 തേങ്ങ എന്ന രീതിയിലാണ് സംഭരണം
സംഭരണം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ
ജില്ലയിൽ ഏകദേശം 58,000 ഹെക്ടർ തെങ്ങുകൃഷി ഉണ്ട്
പാലക്കാട്: ജില്ലയിൽ ജൂൺ ഏഴിന് ആരംഭിച്ച പച്ചത്തേങ്ങ സംഭരണം ഒരുമാസം പിന്നിടുമ്പോൾ കഴിഞ്ഞ വ്യാഴാഴ്‌ച വരെ സംഭരിച്ചത് 285.871 ടൺ പച്ചത്തേങ്ങ. രജിസ്റ്റർ ചെയ്ത 762 കർഷകരിൽ നിന്നാണ് ഇത്രയും തേങ്ങ സംഭരിച്ചതെന്ന് ജില്ലാ കൃഷി ഓഫീസർ പറഞ്ഞു. ഒരു തെങ്ങിൽ നിന്ന് 50 തേങ്ങ എന്ന രീതിയിലാണ് നിലവിലെ സംഭരണം. കിലോയ്ക്ക് 32 രൂപ നൽകി ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം. ജില്ലയിൽ 13 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ കൂടുതൽ കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ അനുമതി ആവശ്യപ്പെട്ട് കൃഷിവകുപ്പ് അധികൃതർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ജില്ലയിൽ ഏകദേശം 58,000 ഹെക്ടർ തെങ്ങുകൃഷി ഉണ്ടെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.
വി.എഫ്.പി.സി.കെയുടെ കർഷക സംഘങ്ങളിലാണ് കർഷകർ പച്ചത്തേങ്ങ എത്തിക്കുന്നത്. ശേഷമുള്ള ജോലികളെല്ലാം കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. സംഭരണകേന്ദ്രം നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ കേരഫെഡ് കർഷകരുടെ അക്കൗണ്ടിലേക്ക് തുക നൽകും.
സംഭരണം 13 കേന്ദ്രങ്ങളിൽ
വാണിയംകുളം, കോട്ടോപ്പാടം, കിഴക്കഞ്ചേരി, കോട്ടായി, അഗളി, വിയ്യക്കുറുശ്ശി, കാഞ്ഞിരപ്പുഴ, മലമ്പുഴ, പുതുപ്പരിയാരം, മുതലമട മുച്ചംകുണ്ട്, പെരുമാട്ടി, വടകരപ്പതി, കരിമ്പുഴ തുടങ്ങിയ 13കേന്ദ്രങ്ങളിലാണ് സംഭരിക്കുന്നത്. ഒരു സംഭരണകേന്ദ്രത്തിൽ ആഴ്ചയിൽ പരമാവധി അഞ്ച് ടണാണ് സംഭരിക്കുക.
കൊപ്ര സംഭരണം കാര്യക്ഷമമാകണം
പച്ചത്തേങ്ങയോടൊപ്പം കൊപ്ര സംഭരണവും കാര്യക്ഷമമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. മാർക്കറ്റ് ഫെഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൊപ്ര സംഭരണം തുടങ്ങിയിട്ടുണ്ടെങ്കിലും പ്രവർത്തനം മന്ദഗതിയിലാണ്. മൂന്ന് സഹകരണ സ്ഥാപനം മാത്രമാണ് നിലവിൽ സംഭരിക്കുന്നത്. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി, ചിറ്റൂർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി, തടുക്കാശ്ശേരി സർവീസ് സഹകരണ ബാങ്ക് എന്നിവരാണ് കൊപ്ര സംഭരിക്കുന്നത്. കിലോയ്ക്ക് 105.90 രൂപ നൽകിയാണ് സംഭരണം. ആഗസ്റ്റ് 31ന് കൊപ്ര സംഭരിക്കാനുള്ള കലാവധി അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |