വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് എട്ടുപേർ കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് ഇന്നലെ രാത്രി എട്ടോടെ അധികൃതർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മേയർ വെളിപ്പെടുത്തി. ഒരു മാസം മുൻപ് രണ്ട് പെൺകുട്ടികൾ ഡോക്ടറുടെ കുറിപ്പടിയോടുകൂടി തന്നെ വന്നു കണ്ടുവെന്നും, ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് അസുഖം വന്നതായി പരാതി പെട്ടതായും മേയറോട് പരാതി പറയുന്നതിനാണ് പെൺകുട്ടികൾ എത്തിയത്. ഇതിന് പിന്നാലെ ഹോസ്റ്റലിൽ പരിശോധന നടത്തിയിരുന്നുവെന്നും മേയർ അറിയിച്ചു.
സ്വന്തം വീട് വിട്ട് പഠനത്തിനും തൊഴിലെടുക്കാനും വേണ്ടി നഗരത്തിൽ വരുന്നവർക്ക് താമസസൗകര്യത്തിന് നടത്തുന്ന ഇത്തരം ഹോസ്റ്റലുകൾ അവർക്ക് നൽകുന്ന ഭക്ഷണത്തിൽ അലംഭാവം കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. മനുഷ്യജീവൻ വച്ച് പന്താടാൻ ഒരാളെയും അനുവദിക്കാനാകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മേയർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവനന്തപുരത്ത് സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന YWCA യുടെ ഹോസ്റ്റലിൽ ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടി നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി. ഒരുമാസം മുൻപാണ് രണ്ട് പെൺകുട്ടികൾ ഡോക്ടറുടെ കുറിപ്പടിയോടുകൂടി എന്നെ വന്ന് കണ്ടത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായെന്നായിരുന്നു പരാതി. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ ഹോസ്റ്റലിൽപരിശോധന നടത്തിയിരുന്നു. അന്ന് കണ്ടെത്തിയ ചില ഗുരുതരമായ വീഴ്ചകൾ അടിയന്തിരമായി ശരിയാക്കണമെന്ന് കർശന നിർദ്ദേശത്തോടെ നോട്ടീസ് നൽകുകയും, അതിന്റെ റിപോർട്ട് നഗരസഭയ്ക്ക് നൽകാനും നോട്ടീസ് നൽകി. എന്നാൽ റിപ്പോർട്ട് തരുന്നതിൽ ഹോസ്റ്റൽ നടത്തിപ്പുകാർ അലംഭാവം കാണിക്കുകയാണ് ഉണ്ടായത്. അതിനെത്തുടർന്നാണ് ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് ഹോസ്റ്റൽ ക്യാന്റീനിൽ മിന്നൽ പരിശോധന നടത്തിയത്.
ഇന്നത്തെ പരിശോധനയിൽ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തുകയും, പഴകിയ ഭക്ഷണ പദാർത്ഥങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. നഗരസഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായല്ല ഹോസ്റ്റലിന്റെ കാന്റീൻ പ്രവർത്തിക്കുന്നത്. നിയമപരമായി പാലിക്കേണ്ട ശുചിത്വ പരിപാലന നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന കാര്യം ഇന്നത്തെ പരിശോധനയിൽ വ്യക്തമായി. കുടിവെള്ളത്തിന്റെ പരിശോധന ഫലം കിട്ടിയാലുടൻ ക്യാന്റീൻ നടത്തിപ്പിനുള്ള ലൈസൻസ് റദ്ദാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മറ്റ് ഹോസ്റ്റൽ കാന്റീനുകളിലും പരിശോധന വ്യാപിപ്പിക്കും.
സ്വന്തം വീട് വിട്ട് പഠനത്തിനും തൊഴിലെടുക്കാനും വേണ്ടി നഗരത്തിൽ വരുന്നവർക്ക് താമസസൗകര്യത്തിന് നടത്തുന്ന ഇത്തരം ഹോസ്റ്റലുകൾ അവർക്ക് നൽകുന്ന ഭക്ഷണത്തിൽ അലംഭാവം കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. വീട്ടിലെ ഭക്ഷണം നൽകിയിലെങ്കിലും വൃത്തിയുള്ള ഭക്ഷണം ഓരോരുത്തരുടെയും അവകാശമാണ്. ലാഭേച്ഛയോടെയും അലംഭാവത്തോടെയും കൂടി മാത്രം ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ട് വീഴ്ചയില്ലാതെ നടപടി എടുക്കും. മനുഷ്യജീവൻ വച്ച് പന്താടാൻ ഒരാളെയും അനുവദിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |