കൊല്ലം: സംസ്ഥാനത്തെ കോളേജുകളിൽ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ നിയന്ത്റണം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിന് യുവജന കമ്മിഷന്റെ ശുപാർശ. കൊല്ലം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താജെറോം ശുപാർശ നൽകിയത്.
ഡിജിറ്റൽ വിദ്യാഭ്യാസം ആരംഭിച്ചിട്ടും കോളേജുകളിലെ നിയന്ത്റണം ഒഴിവാക്കാത്തത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിയായ അമൽ ബി. നാഥ് നൽകിയ പരാതിയിൽ സംസ്ഥാന യുവജന കമ്മിഷൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിക്ക് ശുപാർശ ചെയ്തത്.
അദാലത്തിൽ 25 കേസുകൾ പരിഗണിച്ചു. 20 എണ്ണവും തീർപ്പാക്കി. അഞ്ചെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികൾ ലഭിച്ചു. കമ്മിഷൻ അംഗങ്ങളായ വി. വിനിൽ, പി.എ. സമദ്, അണ്ടർ സെക്രട്ടറി സി. അജിത്ത് കുമാർ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |