ഓറിഗോൺ: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് വനിതാ മാരത്തണിൽ പതിനേഴ് വർഷം പഴക്കമുള്ല റെക്കാഡ് തകർത്ത് എത്യോപ്യയുടെ ഗോട്ടിടോം ഗബ്രിസെലാസെ സ്വർണമണിഞ്ഞു. 2 മണിക്കൂർ 18 മിനിട്ട് 11 സെക്കൻഡിൽ റെക്കാഡ് ഫിനിഷ് നടത്തിയ ഗോട്ടിടോം 2005ൽ ബ്രിട്ടന്റെ പൗല റൗഡ് ക്ലിഫ് കുറിച്ച 2 മണിക്കൂർ 20 മിനിട്ട് 18 സെക്കൻഡിന്റെ റെക്കാഡാണ് പഴങ്കഥയാക്കിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കെനിയയുടെ ജൂഡിത്ത് ജെപ്റ്റം കോറിൻ 2 മിനിട്ട് 18 മിനിട്ട് 20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. ജൂഡിത്തിന്റെ കരിയർ ബെസ്റ്റ് പ്രകടമാണ് ഇത്. ഇസ്രായേലിന്റെ ലോന ചെംതായി സാൽ പീറ്ററാണ് (2 മണിക്കൂർ 20 മിനിട്ട് 18സെക്കൻഡ്) വെങ്കലം നേടിയത്.
പുരുഷ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ഇസ്സ ബർഷിമും (2.37 മീറ്റർ), വനിതാ ട്രിപ്പിൾ ജമ്പിൽ വെനിസ്വേലയുടെ യൂലിമർ റോജാസും (15.47 മീറ്റർ) തുടർച്ചയായ മൂന്നാം സ്വർണം സ്വന്തമാക്കി.
സാബ്‌ലെ പതിനൊന്നാമത്
ഒറിഗോൺ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് സാബ്‌ലെ ഫിനിഷ് ചെയ്തത് പതിനൊന്നാമനായി. ഫൈനലിൽ 8 മിനിട്ട് 31.75 സെക്കൻഡിലാണ് സാബ്‌ലെ ഫിനിഷ് ചെയ്തത്. 8 മിനിട്ട് 25.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒളിമ്പിക് ചാമ്പ്യൻ കൂടിയായ മൊറോക്കോയുടെ സൂഫിയാൻ എൽ ബക്കാലി ലോക ചാമ്പ്യൻഷിപ്പിലും ഈ ഇനത്തിൽ സ്വർണം നേടി. എത്യോപ്യയുടെ ലിമേച ഗിർമ (8 മിനിട്ട് 26.01 സെക്കൻഡ്) വെള്ളി നേടിയപ്പോൾ കഴിഞ്ഞ തവണത്തെ ചാമ്പ്യനായിരുന്ന കെനിയയുടെ കൺസേസ്ലസ് കിപ്രൂട്ടോ (8 മിനിട്ട് 27.92 സെക്കൻഡ്) ഇത്തവണ വെങ്കലത്തിൽ ഒതുങ്ങി. ഹീറ്റ്‌സിൽ 8 മിനിട്ട് 18.75 സെക്കൻഡിൽ മൂന്നാമനായി (ഓവറാൾ ഏഴാമത്) ഫിനിഷ് ചെയ്താണ് 27കാരനായ സാബ്ലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാൽ ഈ സീസണിൽ 8 മിനിട്ട് 12. 48 സെക്കൻഡിൽ പുതിയ ദേശീയ റെക്കാഡ് കുറിച്ച മഹാരാഷ്ട്രക്കാരനായ സാബ്‌ലെയ്ക്ക് ആ പ്രകടനത്തിന്റെ അടുത്തെത്താൻ ഫൈനലിൽ കഴിഞ്ഞില്ല. ദേശീയ റെക്കാഡ് കുറിച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ സാബ്‌ലെയ്ക്ക് ഇവിടെ സ്വർണം നേടാമായിരുന്നു. കഴിഞ്ഞ ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പതിമ്മൂന്നാം സ്ഥാനത്തായിരുന്നു സാബ്‌ലെ ഫിനിഷ് ചെയ്ത്.
ട്രാക്കിൽ കാമറാമാൻ
ഇന്ത്യൻ താരം അവിനാശ് സാബ്‌ലെ മത്സരിച്ച പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിചേസ് മത്സരം നടക്കുന്നതിനിടെ കാമറാമാൻ ട്രാക്കിൽ കയറിയത് വിവാദമായി.റേസിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഫിനിഷ് ലൈനി സമീപം രണ്ടാം നമ്പർ ട്രാക്കിൽ നിന്ന് സമീപത്ത് നടക്കുന്ന വനിതകളുടെ ട്രിപ്പിൾ ജമ്പ് ഫൈനൽ ഷൂട്ട് ചെയ്യുകയായിരുന്നു കാമറാമാൻ. കാമറാമാനെ കണ്ട് സ്റ്റീപ്പിൾ ചേസ് താരങ്ങൾ മാറി ഓടി. അയ്യാൾ അനങ്ങാതിരുന്നതിനാൽ കൂട്ടയിടിയും വലിയ വിവാദങ്ങളും ഒഴിവായി. വലിയ വിമർശനമാണ് കാമറാമാനും ബ്രോഡ്കാസ്റ്റേഴ്സിനും എതിരെ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |