#മറുപടി എസ്. എസ്.എൽ. എൽ.സി ചോദ്യ പേപ്പർ അച്ചടി അഴിമതിക്കേസിലെ വിചാരണയിൽ
തിരുവനന്തപുരം : പരീക്ഷാ ഭവനിലെ എല്ലാ സെക്ഷനുകളും രഹസ്യസ്വഭാവം സൂക്ഷിക്കുന്നവയാണെന്നും, എന്നാൽ അവിടെ എത്ര സെക്ഷനുകളുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും പരീക്ഷാ ഭവന്റെ ചുമതലയുളള പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു . ഇത് സംബന്ധിച്ച സി. ബി. ഐ പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളിൽ വ്യക്തത വരുത്താനുള്ള പ്രത്യേക സി. ബി.ഐ കോടതി ജഡ്ജി കെ. സനിൽ കുമാറിന്റെ ചോദ്യത്തിനായിരുന്നു ഈ മറുപടി.
. 2005 ലെ എസ്. എസ്. എൽ. സി ചോദ്യ പേപ്പർ അച്ചടി അഴിമതിക്കേസിലെ വിചാരണയാണ് പ്രത്യേക സി. ബി. ഐ കോടതിയിൽ നടക്കുന്നത് .കേസിലെ അഞ്ചാം പ്രതിയും സീനിയർ സെക്ഷൻ സൂപ്രണ്ടുമായിരുന്ന സി. പി. വിജയൻ നായരുടെ സർവ്വീസ് ബുക്കിലെ കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനാണ് പ്രതി ഭാഗം സാക്ഷിയായി ഡി. ജി.ഇയെ കോടതി വിസ്തരിച്ചത്. 2005 മേയ് 30ന് പ്രതി പ്രൊമോഷനോടെ കാട്ടാക്കട എ. ഇ ഓഫീസിലേയ്ക്ക് പോയിരുന്നതായി സർവ്വീസ് ബുക്ക് നോക്കി ഡി.ജി.ഇ മൊഴി നൽകി. പ്രതി രഹസ്യ സ്വഭാവമുളള സെക്ഷന്റെ ചുമതലക്കാരനായിരുന്നില്ലേയെന്ന സി. ബി. ഐ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്, പ്രത്യേകിച്ച് രഹസ്യ സ്വഭാവമുളള സെക്ഷനില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇതോടെ, വിശദ വിവരം നൽകാതെ പോകാനാകില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ്, എല്ലാ സെക്ഷനുകളും രഹസ്യ സ്വഭാവം സൂക്ഷിയ്ക്കുന്നതാണെന്നും ,പരീക്ഷാ ഭവനിലെ രഹസ്യ സ്വഭാവമുളള സെക്ഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എസ്. എസ്. എൽ. സി പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുളള എ- സെക്ഷനാണെന്നും ഡി.ജി.ഇ വ്യക്തമാക്കിയത്.
എസ്. എസ്. എൽ. സി ചോദ്യ പേപ്പർ അച്ചടിക്കുളള വിഞ്ജാപനം സർക്കാർ ഉത്തരവ് പ്രകാരമാണ് ഇറക്കിയതെന്ന് പരീക്ഷാ ജോയിന്റ് കമ്മീഷണറായ ഡോ. ഗിരീഷ് ചോലയിൽ മൊഴി നൽകി.
സി. ബി.ഐയ്ക്ക് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ അരുൺ. കെ. ആന്റണി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |