തിരുവനന്തപുരം: കുടിശികയുടെ പകുതി അടച്ച് കണക്‌ഷൻ നിലനിറുത്തുന്നതിന് വാട്ടർ അതോറിട്ടി ആഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. ബാക്കി തുക ആറുതവണകളായി അടയ്‌ക്കണം. റവന്യു കുടിശിക പിരിക്കുകയാണ് പ്രധാന ലക്ഷ്യം. 2021 ജൂൺ 30ന് മുമ്പ് കുടിശികയുള്ളവർക്കാണ് ആനുകൂല്യം. അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ സമർപ്പിക്കാം. വ്യാഴാഴ്ചകളിലായിരിക്കും സിറ്റിംഗ്. റവന്യു റിക്കവറി നേരിടുന്നവർ ആ തുക കൂടി അടയ്‌ക്കണം. 2022 മേയ് 31ലെ കണക്കനുസരിച്ച് സർക്കാർ വകുപ്പുകളിൽ നിന്നടക്കം 1130.26 കോടിയാണ് വാട്ടർ അതോറിട്ടിക്ക് കിട്ടാനുള്ളത്.
കണക്‌ഷൻ പുനഃസ്ഥാപിക്കാൻ
ഗാർഹിക ഉപഭോക്താക്കൾ കുടിശികയും പിഴയായി പ്രതിമാസം അഞ്ചുരൂപയും അടയ്ക്കണം
കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ് രോഗികൾ, മാനസിക വെല്ലുവിളിയുള്ള കുട്ടികൾ എന്നിവരുള്ള കുടുംബങ്ങൾക്ക് കുടിശിക മാത്രം
2021 ജൂൺ 30ന് മുമ്പ് ലീക്കുള്ളതും ഉപഭോഗം മാസം 25 കിലോലിറ്ററിന് മുകളിലുള്ളതുമായ ഉപഭോക്താക്കൾക്ക് തുകയുടെ പകുതി ഒഴിവാക്കും
ബി.പി.എൽ ഉപഭോക്താക്കൾക്ക് 2,70,000 ലിറ്ററിന് മുകളിലുള്ള ഉപയോഗത്തിന് മാത്രം മിനിമം ചാർജ്
ഗാർഹികേതര കണക്‌ഷനുകൾക്ക്
യഥാർത്ഥ ചാർജിനൊപ്പം രണ്ട് ശതമാനം പ്രതിമാസ പിഴയ്‌ക്കുപകരം ഒരു ശതമാനം മാത്രം ഈടാക്കും
ലീക്കുണ്ടെങ്കിൽ ഗാർഹിക കണക്‌ഷന് നൽകുന്ന ലീക്കേജ് ആനുകൂല്യം നൽകും
പൊതു തീരുമാനങ്ങൾ
മൂന്ന് വർഷത്തിലധികമായി മീറ്റർ റീഡിംഗില്ലാത്തതും ബില്ല് ലഭിക്കാത്തവർക്കും വാട്ടർ ചാർജ് മാത്രം
ഗാർഹികാവശ്യങ്ങൾക്കുള്ള കുടിവെള്ളത്തിന് ഗാർഹികേതര ബില്ലു ലഭിച്ചാൽ ഗാർഹിക നിരക്ക് മാത്രം
വായു പ്രവാഹത്തിലൂടെ അധിക ബിൽ വന്നവർ എയർ വാൽവ് ഘടിപ്പിച്ചാൽ അധിക ചാർജ് ഒഴിവാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |