രാമായണത്തിലെ ലക്ഷണാന്വിതനാണ് ലക്ഷ്മണൻ. സുമിത്രാതനയനായ ലക്ഷ്മണന്റെ ഭ്രാതൃഭക്തിയും സദാചാരശുദ്ധിയും നിർമ്മലമായ വിധേയത്വവും എത്രതന്നെ ആദരണീയമാണ്. രാവണൻ അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചലഞ്ഞ വാനരന്മാർക്ക് അടയാളമായി സീതയുടെ ആഭരണങ്ങൾ ലഭിച്ചപ്പോൾ അത് തിരിച്ചറിയാനായി ഋശ്യമൂകാചലത്തിൽവച്ച് ലക്ഷ്മണനോട് ശ്രീരാമചന്ദ്രൻ ആവശ്യപ്പെടുമ്പോൾ ആകെക്കുഴങ്ങുന്ന ആ അനുജൻ
തൊഴുകൈകളോടെ പറയുന്നു: "അല്ലയോ ജ്യേഷ്ഠാ, എനിക്ക് ദേവിയുടെ തോൾവളകളോ,കുണ്ഡലങ്ങളോ കണ്ടാൽ അറിയുകയില്ല; എന്നാൽ, എന്നും പാദനമസ്‌കാരം ചെയ്യുന്നതുകൊണ്ട് ആ തൃക്കാലിണകളിലെ നൂപുരങ്ങൾ
കണ്ടാൽ എനിയ്ക്കറിയാം. അതുമാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ."
ജ്യേഷ്ഠപത്നിയെ മാതാവായിക്കാണുന്ന ഉന്നതമായ ഹൃദയശുദ്ധിയും കുടുംബജീവിത മഹത്വവും പ്രപാടനം ചെയ്യുന്ന ഭാരതീയ സാംസ്‌കാരിക മഹിമയുടെ ഉത്കൃഷ്ട വിളംബരമാണിത് . സാമൂഹികഘടനയുടെ സമഗ്ര പഠനമാണ് രാമായണകഥയിലൂടെ നമുക്ക് ലഭിക്കുന്നത്. മനുഷ്യമനസിന്റെ സംശുദ്ധമായ സങ്കല്പങ്ങളെയും ബീഭത്സമായ വിചാരങ്ങളെയും സമർത്ഥമായി രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ജീവിതത്തിന്റെ വികാരവിചാരങ്ങളെ സമൃദ്ധമായി രാമായണത്തിൽ സമർത്ഥിച്ചിരിക്കുന്നു.
സ്വയംകൃതമായ അനർത്ഥങ്ങളുടെ രാവണൻ ദുർഗ്രഹമായ
മനോവ്യാപാരങ്ങളുടെ പ്രതീകമാണ്. രാവണന്റെ പത്തുതലകൾ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളെ ഓർമ്മിപ്പിക്കുന്നു. നവദ്വാരിയായ ലങ്കാനഗരം നവദ്വാരങ്ങളുള്ള മനുഷ്യദേഹം തന്നെയാണ്.
വിഭീഷണൻ വിവേകത്തിന്റെയും ഹനുമാൻ നിരതിശായിയായ സ്‌നേഹവിശ്വാസങ്ങളുടെയും സീത ശാന്തതയുടെയും പരിത്യാഗഭാവത്തിന്റെയും ശ്രീരാമൻ പരാത്മജീവിതത്തിന്റെയും പ്രതീകമാണ്. രാജഭക്തിയിലുപരി രാജ്യഭക്തിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ശ്രീരാമകഥ കാലാതിവർത്തിയായ മഹാകാവ്യമാണ് തന്നെ. അതുകൊണ്ടുതന്നെ ഭൗതികതയിൽ ഉറച്ചുനിൽക്കുമ്പോഴും ആദ്ധ്യാത്മികതയുടെ സാന്ദ്രാനന്ദാനുഭൂതി പകരുന്ന സവിശേഷസാന്നിദ്ധ്യമാണ് രാമായണകഥാനിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |