കൊച്ചി: ജില്ലയിൽ 75,000 ഭിന്നശേഷിക്കാരുണ്ടെന്ന് സാമൂഹികനീതി വകുപ്പിന്റെ കണ്ടെത്തൽ. എല്ലാവർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകി ചികിത്സാസൗകര്യം ഉൾപ്പെടെ സേവനങ്ങൾ ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കാൻ നടപടികൾ ഊർജിതമാക്കി.
ഭിന്നശേഷിക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡിനായി 31,000 പേർ അപേക്ഷിച്ചു. ഇതിൽ ഏഴായിരത്തിലധികം പേർ സാമൂഹ്യ സുരക്ഷാ മിഷന്റെ തീവ്രയജ്ഞ പദ്ധതിയുടെ ഭാഗമായാണ് അപേക്ഷ സമർപ്പിച്ചത്. ആവശ്യമായ രേഖകൾ സമർപ്പിക്കാതിരുന്ന 8,488 പേരുടെ അപേക്ഷ സൂക്ഷ്‌മ പരിശോധനയിലാണ്.
ഭിന്നശേഷിക്കാർക്കുള്ള വിവിധ സേവനങ്ങളെ ഒറ്റക്കുടക്കീഴിൽ എത്തിക്കാൻ ലക്ഷ്യമിട്ട് സ്വാവലംബൻ പോർട്ടൽ വഴി രജിസ്ട്രേഷൻ നടത്തിവരുകയാണ്. ഭിന്നശേഷിക്കാരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ വഴി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തിലാണ് ഭിന്നശേഷിക്കാരായ ആളുകളെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചത്. 30 ന് മുമ്പായി പരമാവധി അർഹരായ ആളുകളെ കണ്ടെത്തി രജിസ്ട്രേഷൻ നടത്താനുള്ള ശ്രമത്തിലാണെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ അറിയിച്ചു.
അപേക്ഷ ഓൺലൈനിൽ
ഭിന്നശേഷി സർട്ടിഫിക്കറ്റുള്ളവർ തിരിച്ചറിയൽ കാർഡിന് വേണ്ടിയും സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ സമർപ്പിക്കുന്നത്.
ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത്. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നവർ 30 രൂപ ഫീസ് നൽകണം. ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം, ആധാർ കാർഡ് അല്ലെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് (ലഭിച്ചെങ്കിൽ) എന്നിവ അപ്‌ലോഡ് ചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷൻ തയ്യാറാക്കിയ വീഡിയോ മിഷന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ലഭിക്കും.
അപേക്ഷിക്കേണ്ട ഓൺലൈൻ: www.swavlambancard.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |