ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് ഡൽഹി ഹൈക്കോടതി അനുമതി നൽകി. 25 ആഴ്ച്ചയും 6 ദിവസവും പ്രായമായ ഭ്രൂണം ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ അനുമതി. ലൈംഗികാതിക്രമത്തിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഡി. എൻ .എ പരിശോധനയ്ക്കായി ഭ്രൂണം സംരക്ഷിക്കാനും കോടതി ഉത്തരവിട്ടു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അനുസരിച്ച് 24 ആഴ്ച്ച പ്രായമായ ഗർഭം ഒഴിവാക്കാനെ അനുവാദമുള്ളു. ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭം ധരിച്ച പെൺകുട്ടിയോട് കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിച്ചാൽ അത് അവളുടെ മനസ്സിനെ ശാശ്വതമായി മുറിവേൽപ്പിക്കുമെന്ന് കുട്ടിയുടെ പിതാവിന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന അവളുടെ ജീവിക്കാനുള്ള അവകാശം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. 17ന് താഴെ പ്രായമുള്ള പെൺകുട്ടി ഈ പ്രായത്തിൽ മാതൃത്വത്തിന്റെ മേലങ്കി ധരിക്കാൻ നിർബ്ബന്ധിതയായാൽ അവളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും സങ്കീർണ്ണമാകും. അപ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ ആഘാതം കണക്കിലെടുത്ത് റിട്ട് ഹർജയിലെ ആവശ്യം അനുവദിച്ചതായി കോടതി ഉത്തരവിട്ടു. ഗർഭച്ഛിദ്രത്തിന് മേൽനോട്ടം വഹിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |