ന്യൂഡൽഹി: അവിവാഹിതയാണെന്ന കാരണത്താൽ ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി. യുവതിയുടെ ജീവന് അപകടമാകാത്ത വിധം ഗർഭച്ഛിദ്രം നടത്താമെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടെങ്കിൽ അത് അനുവദിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഭ്രൂണം നശിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മണിപ്പൂർ സ്വദേശിയും ഡൽഹിയിൽ താമസക്കാരിയുമായ ഇരുപത്തിയഞ്ചുകാരി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി യുവതിയോട് പ്രസവിച്ച ശേഷം കുട്ടിയെ ദത്ത് നൽകാനാണ് നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രവർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിർദ്ദേശം.
അവിവാഹിതയായ യുവതിക്ക് ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തിലുണ്ടായ 23 ആഴ്ച വളർച്ചയെത്തിയ ഗർഭം പങ്കാളി ഉപേക്ഷിച്ചതിന്റെ പേരിൽ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്നൻസി ആക്ട് സെക്ഷൻ 3 പ്രകാരം അലസിപ്പിക്കാൻ അവകാശമുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. വളർച്ചയെത്തിയ ഭ്രൂണം ഇല്ലാതാക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു കുഞ്ഞിനെ ദത്ത് കിട്ടാൻ നിരവധി പേരാണ് ക്യൂവിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ തീർപ്പ് കല്പിക്കാതെ ഹൈക്കോടതി ആഗസ്റ്റ് 26നകം ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ ഡൽഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. എം.ടി.പി നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതി അനാവശ്യമായ വീക്ഷണമാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഗർഭം 24 ആഴ്ച്ച പിന്നിട്ട ശേഷം ഗർഭച്ഛിദ്രം നടത്തുന്നത് സുരക്ഷിതമാണോയെന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും എയിംസ് ഡയറക്ടറോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |