ഒളിമ്പിക് സ്വർണമെഡൽ ജേതാവായി ചരിത്രം കുറിച്ച ഇന്ത്യൻ ജാവലിൻ വിസ്മയം നീരജ് ചോപ്ര ലോക ചാമ്പ്യൻഷിപ്പിലെ സ്വർണപ്രതീക്ഷയായി ഇന്ന് പുലരിയിൽ കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.35നാണ് പുരുഷ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ നീരജ് മാറ്റുരയ്ക്കുന്ന എ ഗ്രൂപ്പിലെ മത്സരത്തിന് തുടക്കമാവുന്നത്. ബി ഗ്രൂപ്പ് മത്സരം രാവിലെ 7.15-നാണ്. ഞായറാഴ്ച പുലർച്ചെയാണ് ഫൈനൽ.
കഴിഞ്ഞവർഷം ടോക്യോയിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ നീരജ് ചോപ്ര കഴിഞ്ഞമാസം ഫിൻലാൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ എറിഞ്ഞ് സ്വന്തം റെക്കാഡ് തിരുത്തിയാണ് മത്സരരഗത്തേക്ക് തിരിച്ചുവന്നത്. തുടർന്ന് സ്വീഡനിൽ നടന്ന ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് വീണ്ടും റെക്കാഡ് മെച്ചപ്പെടുത്തി മികച്ച ഫോമിലാണ്
നീരജിലെ പ്രതീക്ഷകൾ
89.94 മീറ്ററുമായി സീസണിലെ പ്രകടനത്തിൽ മൂന്നാംസ്ഥാനത്താണ് നീരജ്.
93.07 മീറ്റർ എറിഞ്ഞ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സാണ് സീസണിലെ ഒന്നാമൻ.
2019 ദോഹ ലോക ചാമ്പ്യൻഷിപ്പിലെ ജേതാവുകൂടിയാണ് ആൻഡേഴ്സൻ.
ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചാണ് (90.88 മീറ്റർ) രണ്ടാമത്.
ജർമനിയുടെ ജൂലിയൻ വെബർ (89.54 മീറ്റർ) നാലാമതുണ്ട്.
തന്റെ മികച്ചദൂരം കണ്ടെത്താനായാൽ നീരജിന് മെഡൽ പ്രതീക്ഷിക്കാം.
98.48 മീറ്റർ
ജാവലിന്‍ ത്രോയിലെ റെക്കാഡും ചാമ്പ്യൻഷിപ്പ് റെക്കോഡും ചെക്ക് റിപ്പബ്ലിക്കിന്റെ യാൻ സെലെസ്നിയുടെ പേരിലാണ്.1996ൽ കുറിച്ച 98.48 മീറ്ററാണ് ലോക റെക്കാഡ്. 2001ൽ കുറിച്ച 92.80 മീറ്ററാണ് ചാമ്പ്യൻഷിപ്പ് റെക്കാഡ്.
90
മീറ്ററിന് അപ്പുറത്തേക്ക് ജാവലിൻ പായിക്കുകയാണ് നീരജിന്റെ ലക്ഷ്യം.
ഫൈനലിന് യോഗ്യത നേടി അന്നു റാണി
ഒറിഗോൺ: അമേരിക്കയിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ 59.60 മീറ്റർ എറിഞ്ഞാണ് അന്നു റാണി കലാശപ്പോരിന് യോഗ്യത നേടിയത്. 63.82 മീറ്ററാണ് താരത്തിന്റെ സീസണിലെ മികച്ച പ്രകടനം. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 6.35നാണ് അന്നു ഫൈനലിന് ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ 12 പേരിൽ ഒരാളായാണ് അന്നു ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിലേക്കുള്ള യോഗ്യതാ മാർക്കായ 62.5 മീറ്റർ മറികടക്കാനായത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്. മറ്റുള്ളവരെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് പ്രവേശിപ്പിച്ചത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അന്നുവിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 2019ൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം അന്നു സ്വന്തമാക്കിയിരുന്നു. തന്റെ ആദ്യ ശ്രമത്തിൽതന്നെ 64.32 മീറ്റർ എറിഞ്ഞ ജപ്പാന്റെ ഹരുക കിറ്റാഗുച്ചിയാണ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്തത്. ചൈനയുടെ ഷിയിംഗ് ലിയു (63.86), ലിത്വാനിയയുടെ ലിവിയ ജസിയുനൈറ്റ് (63.80) എന്നിവരാണ് കിറ്റാഗുച്ചിക്ക് ശേഷം യോഗ്യതാ മാർക്ക് മറികടന്നവർ.
വനിതാ ഡിസ്കസിൽ ചെെനീസ് അട്ടിമറി
ലോക ചാമ്പ്യനെ ഞെട്ടിച്ച് ഡിസ്കസ് സ്വർണം ചൈനയിലേക്ക് രണ്ട് വീതം ഒളിമ്പിക്സുകളിലും ലോക ചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുള്ള സെർബിയക്കാരി സാന്ദ്ര പെർക്കോവിച്ചിനെയും നിലവിലെ ഒളിമ്പിക് ചാമ്പ്യൻ വലേറി അള്ള്മാനെയും നിലവിലെ ലോക ചാമ്പ്യൻ യെയ്മി പെരെസിനെയും അട്ടിമറിച്ച് വനിതാ ഡിസ്കസ് ത്രോയിൽ ചെെനീസ് താരം ഫെൻ ബിംഗ് സ്വർണം നേടി. തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ 69.12 മീറ്റർ എറിഞ്ഞാണ് ഫെൻ പൊന്നണിഞ്ഞത്.
68.45 മീറ്റർ മാത്രമെറിഞ്ഞ സാന്ദ്രയ്ക്ക് വെള്ളിയിലെത്താനേ കഴിഞ്ഞുള്ളൂ.ടോക്യോ ഒളിമ്പിക്സിൽ ഈയിനത്തിൽ സ്വർണം നേടിയിരുന്ന അമേരിക്കയുടെ വലേറി അള്ള്മാൻ 68.30 മീറ്റർ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി. നിലവിലെ ലോകചാമ്പ്യനായിരുന്ന ക്യൂബയുടെ യെയ്മി പെരെസ് 63.07 മീറ്റർ എറിഞ്ഞ് ഏഴാമതായി.
സ്റ്റീപ്പിൽ ചേസിൽ നോറയുടെ പ്രയാണം
ഇന്നലെ നടന്ന വനിതകളുടെ സ്റ്റീപ്പിൾ ചേസിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടി കസാഖിസ്ഥാന്റെ കെനിയൻ വംശജ നോറ ജെറൂട്ടോ.ഈ വർഷം ആദ്യം കെനിയ വിട്ട് കസാഖിസ്ഥാനിലേക്ക് കുടിയേറിയ നോറ 8 മിനിട്ട് 53.02 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.ഈയിനത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച മൂന്നാമത്തെ സമയമാണ് നോറ കണ്ടെത്തിയത്.
2019ൽ ബിയാട്രിസ് ചെപ്കോയെ ഒാടിയെത്തിയതിനേക്കാൾ അഞ്ചു സെക്കൻഡ് മുന്നിലെത്തിയാണ് നോറ ഒറിഗോണിൽ ചാമ്പ്യൻഷിപ്പ് റെക്കാഡ് കുറിച്ചത്. എത്യോപ്യയുടെ വെർഖൂവ ഗെറ്റാച്ച്യൂ വെള്ളിനേടിയപ്പോൾ ഇതേ രാജ്യക്കാരി മെകിഡെസ് അഡിബെയ്ക്ക് വെങ്കലം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |