തൃശൂർ: അമിത വേഗത്തിൽ പാഞ്ഞുപോയ ബി.എം.ഡബ്ലിയു കാറിന്റെയും പിന്നാലെ ഥാർ വാഹനത്തിന്റെയും വരവ് പേടിച്ച് റോഡരികിലേക്ക് ഒതുക്കിയെങ്കിലും ഇടിച്ചുകയറുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ.
ഒന്നും കാണാനാകാത്ത തീവ്ര വെളിച്ചമായിരുന്നു. വണ്ടി വരുന്നത് കണ്ടപ്പോൾ പെട്ടന്ന് ബ്രേക്ക് ചവിട്ടി. പക്ഷേ അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് ഞങ്ങളെയെല്ലാം പുറത്തെടുത്തത്. - രാജൻ പറഞ്ഞു.
വലിയ ശബ്ദം കേട്ടെന്നും അടുത്ത സ്ഥലത്ത് എവിടെയെങ്കിലും ചെന്നിടിച്ചെന്നാണ് കരുതിയതെന്നും അപകടത്തിൽ മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. മുന്നിലേക്ക് വീണപ്പോൾ ബ്രേക്കിട്ടപ്പോൾ വീണതാകുമെന്നാണ് കരുതിയത്. പുറത്തിറങ്ങിയപ്പോൾ ആളുകളെല്ലാം ഓടിക്കൂടിയിരുന്നു. പറന്നുവരികയായിരുന്നു ജീപ്പ് എന്നാണ് അവർ പറഞ്ഞത് - മായ പറഞ്ഞു.
ഇത് തുടങ്ങിയിട്ട് കുറച്ചായി..!
കുറച്ചുനാളുകളായി രാവിലെ ഒമ്പതോടെ കൊട്ടേക്കാട് വഴി തൃശൂരിലേക്കും രാത്രി ഒമ്പതോടെ തൃശൂരിൽ നിന്ന് കൊട്ടേക്കാട് - മുണ്ടൂർ ഭാഗത്തേക്കും വൻ ശബ്ദവും അമിത വേഗവുമായി ഥാർ പോകുന്നുവെന്ന് നാട്ടുകാർ. പൂങ്കുന്നം - കുന്നംകുളം റോഡിൽ പണിനടക്കുന്നതിനാൽ മുണ്ടൂർ വരെയുള്ള വാഹനക്കുരുക്ക് ഒഴിവാക്കാനാണ് ബി.എം.ഡബ്ലിയു കൊട്ടേക്കാട് വഴി പതിവായി രണ്ടുനേരവും പോകുന്നതത്രെ.
ഷെറിൻ മുമ്പും അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് പൊലീസ് പിടിയിലായിട്ടുണ്ട്. മനഃപൂർവമായ നരഹത്യക്കാണ് ഷെറിന്റെ പേരിൽ കേസെടുത്തത്. ബി.എം.ഡബ്ലിയു കാർ കുന്നംകുളത്തെ സ്വർണവ്യാപാരിയുടേതാണെന്നാണ് അറിയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നാണ് നാട്ടുകാരുടെ പക്ഷം.
സി.സി.ടി.വി കാമറകളുടെ സഹായത്തോടെ ബി.എം.ഡബ്ലിയു കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |