തിരുവനന്തപുരം: ഓഗസ്‌റ്റ് ഒന്ന് മുതൽ 15 വരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നതുൾപ്പടെ വിപുലമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടത്തുക. സിപിഐയുമായി ചേർന്നാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക എന്ന് കോടിയേരി വ്യക്തമാക്കി. ഓഗസ്‌റ്റ് 15ന് സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയപതാക ഉയർത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. ഇന്നുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്‌ബിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. മുൻ ധനകാര്യ മന്ത്രി തോമസ് ഐസകിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയച്ചത് ഇതിന്റെ ഭാഗമാണെന്നും, ബഡ്‌ജറ്റിന് പുറമെയുള്ള ഒരു വികസനവും കേരളത്തിൽ പാടില്ലെന്ന ദുഷ്‌ടലാക്കാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് പറഞ്ഞ കോടിയേരി ഇതിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരടുമെന്നും വ്യക്തമാക്കി.
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ മേൽ ഇൻഡിഗോ കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയത് ദൗർഭാഗ്യകരമാണ്. ഇത്തരം സമീപനങ്ങൾ തിരുത്തപ്പെടേണ്ടതാണെന്നും കോടിയേരി പ്രതികരിച്ചു.
എകെജി സെന്റർ ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്‌ചയില്ലെന്നും, ആരെയെങ്കിലും കേറി അറസ്‌റ്റ് ചെയ്യാൻ പറ്റുമെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. രാത്രിയിൽ നടന്ന സംഭവമാണ്. ചില വീഡിയോ ക്ളിപ്പുകൾ മാത്രമേയുള്ളൂവെന്നും, അക്രമിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |