SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.11 PM IST

ഇരട്ടി മധുരം; സംസ്ഥാനത്തിന് പിന്നാലെ ദേശീയ പുരസ്കാരവും സ്വന്തമാക്കി ബിജു മേനോൻ, അയ്യപ്പൻ നായരിലൂടെ മികച്ച സഹനടൻ

biju-menon

2021ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ ബിജു മേനോനെ തേടി ദേശീയ പുരസ്കാരം എത്തിയിരിക്കുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അ‌ർഹനായിരിക്കുകയാണ് ബിജു മേനോൻ.

അയ്യപ്പനും കോശിയും മറ്റ് മൂന്ന് പ്രധാന പുരസ്കാരങ്ങളും നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ സച്ചി മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി. മികച്ച സംഘട്ടത്തിനുള്ള പുരസ്കാരവും ചിത്രത്തിനാണ്. ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരവും നേടി. മുണ്ടൂർ മാടൻ എന്ന വിളിപ്പേരുള്ള അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബിജു മേനോനെ തേടി ദേശീയ പുരസ്കാരം എത്തിയത്. പൊലീസ് വേഷത്തിലെ ബിജു മേനോന്റെ കഥാപാത്രമായിരുന്നു എതിരാളിയായ കോശിയെന്ന പൃഥിരാജിന്റെ കഥാപാത്രത്തെക്കാൾ ഏറെ ജനപ്രീതി നേടിയത്.

അയ്യപ്പനും കോശിയും തമ്മിലുള്ള പകയുടെയും മത്സരത്തിന്റെയും കഥ പറഞ്ഞ ചിത്രം കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങൾക്കൊണ്ടുമാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. മലയാളത്തിലെ സൂപ്പർതാരങ്ങൾ മാത്രം ആധിപത്യം പുലർത്തിവരുന്ന മാസ്- ആക്ഷൻ സംഘട്ടന രംഗങ്ങൾ അതിഭാവുകത്വം ഒട്ടുമില്ലാതെ തന്നെ കൃത്യമായ അളവിൽ ബിജു മേനോൻ അയ്യപ്പനും കോശിയിലും അവതരിപ്പിച്ചു. അതുകൊണ്ടുതന്നെയാകാം മുണ്ടൂർ മാടൻ, കോശിയെക്കാൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത്. പരുക്കനായ എന്നാൽ നന്മയുള്ള വില്ലനും നായകനും ഒത്തുച്ചേർന്ന കഥാപാത്രമായി അയ്യപ്പൻ നായർ നിറഞ്ഞാടുകയായിരുന്നു.
അഭിനയമികവിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിലൊരാളാണ് ബിജു മേനോൻ. കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിലും ഈ മികവ് പ്രകടമാണ്. 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള കാരണവും ഇതുതന്നെ. ആർക്കറിയാം എന്ന ചിത്രത്തിലെ 72കാരനായുള്ള വേഷപ്പകർച്ചയാണ് ബിജു മേനോനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

ടിവി സീരിയൽ നടനായി അഭിനയത്തിലേയ്ക്ക് എത്തിയ താരം പിന്നീട് സിനിമകളിൽ സഹനടനായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച താരം ഒട്ടനവധി ചിത്രങ്ങളിൽ നായകനായും തിളങ്ങി. പരുക്കനായ, ശാന്തസ്വാഭാവിയായ, വിരഹഭാവമുള്ള നായകനിൽ നിന്ന് പതിയെ ദിശമാറ്റി വില്ലനായി തിളങ്ങി. പിന്നീട് ഹാസ്യതാരമായി എത്തിയപ്പോഴും താരത്തെ പ്രേക്ഷകർ ഏറെ പിന്തുണച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ താരത്തിന് ഹാസ്യവും നന്നായി വഴങ്ങുമെന്ന് തെളിയിച്ച ചിത്രങ്ങളാണ്. എന്നാൽ സമാന കഥാപാത്രങ്ങൾ തിരഞ്ഞടുക്കാതെ വേറിട്ടവ തിരഞ്ഞെടുക്കുന്നത് ബിജു മേനോന്റെ വിജയത്തിന് പിന്നിലെ രഹസ്യമായി കണക്കാക്കാം. ഇതിന് ഉദാഹരണമാണ് ആർക്കറിയാമിലെയും അയ്യപ്പനും കോശിയിലെയും കഥാപാത്രങ്ങൾ.

അതേസമയം, തനിക്ക് ലഭിച്ച ദേശീയ പുരസ്കാരം അയ്യപ്പനും കോശിയുടെ സംവിധായകനായ സച്ചിയ്ക്ക് സമർപ്പിക്കുന്നതായി ബിജു മേനോൻ പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഒരുപാട് സന്തോഷമുണ്ട്. നല്ലൊരു കഥാപാത്രം നൽകിയതിന് സച്ചിയോടും കഥാപാത്രത്തെ ഏറ്റെടുത്തതിന് പ്രേക്ഷകരോട് നന്ദി പറയുന്നതായും താരം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIJUMENON, NATIONAL, AWARD, BEST, SUPPORTING, ACTOR, AYYAPPANUM, KOSHIYUM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.