പയ്യന്നൂർ: പയ്യന്നൂരിലെ ആർ.എസ്.എസ്. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ.കാറമേലിലെ പി. കശ്യപ് (23),കൊഴുമ്മൽ പ്രാന്തംചാലിലെ ടി.സി.ഗനിൽ (25) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 ന് പുലർച്ചെയാണ് മുകുന്ദ ആശുപത്രിക്കു സമീപത്തെ രാഷ്ട്ര മന്ദിറിനു നേരെ അക്രമമുണ്ടായത്. സ്ഫോടനത്തിൽ പുറത്തെ വരാന്തയിലെ ജനൽചില്ലുകളും കസേരകളും തകരുകയും ഇരുമ്പ് ഗ്രില്ലിൻ്റെ കമ്പികൾ വളയുകയും ചെയ്തു.സംഭവം നടക്കുമ്പോൾ ഓഫിസ് സെക്രട്ടറി ടി.പി.രഞ്ജിത്തും മറ്റ് രണ്ട് പ്രവർത്തകരും കാര്യാലയത്തിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്ത് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടതായി ഇവർ പറഞ്ഞു. രണ്ടു ബൈക്കുകളിൽ എത്തിയവരാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.കേസിൽ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.
ഓഫിസ് സെക്രട്ടറി രഞ്ജിത്ത് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. സമീപത്തെയും ബസ് സ്റ്റാൻഡിലെയും ഉൾപ്പെടെ നിരവധി നിരീക്ഷണ കാമറകളും ഒന്നര ലക്ഷത്തിലധികം ഫോൺ കോളുകളും പരിശോധിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |