ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ ചരിത്രവും വർത്തമാനവും രൂപീകരിക്കുന്നതിൽ പ്രഥമവും സുപ്രധാനവുമായ പങ്കുവഹിച്ച ഐതിഹാസികമായ രാഷ്ട്രീയപ്രസ്ഥാനമാണെന്നതിൽ രണ്ടുപക്ഷമില്ല. ഇന്ത്യയുടെ ഭാഗധേയം നിർണയിച്ച നിരവധി പ്രമേയങ്ങളും ചർച്ചകളും തീരുമാനങ്ങളും ഉരുത്തിരിഞ്ഞ സമ്മേളനങ്ങളാൽ സമ്പന്നമാണ് കോൺഗ്രസിന്റെ ചരിത്രം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിൽനിന്ന് ഇന്ത്യയെക്കുറിച്ച് കോൺഗ്രസ്സ് പഠിച്ച പാഠങ്ങളാണ് ഇന്ത്യയുടെ ഭരണഘടനയുടെ സത്ത. ഈ രാജ്യം നൂറ്റാണ്ടുകളോളം ജനാധിപത്യക്രമത്തിൽ നിലനിൽക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ തീവ്രമായ ആഗ്രഹമാണ് ഭരണഘടനയുടെ അടിത്തറ.
1947 ൽ ബ്രിട്ടീഷുകാർ ചവച്ചുതുപ്പി ഇന്ത്യക്കാർക്ക് കൈമാറിയ ഇന്ത്യയുടെ ഭൂപടം ചരിത്ര വിദ്യാർത്ഥികൾ മാത്രമല്ല ഓരോ ഇന്ത്യക്കാരനും പഠിക്കേണ്ടതുണ്ട്. കാശ്മീരും കേരളവും ഉൾപ്പെടെ ഇന്ന് നമ്മോടൊപ്പമുള്ള മിക്ക പ്രദേശങ്ങളും അന്ന് ആ ഭൂപടത്തിലില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമേ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ, ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിൽ സർദാർ വല്ലഭായ് പട്ടേൽ ആർ. എസ്. എസിനെ നിരോധിച്ച ആ കാലത്താണ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് 1950 ഓടെ ഇന്ത്യയുടെ ഭൂപടം ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്. വിഭജനത്തിന്റെ മുറിപ്പാടുകളും അഭയാർത്ഥി പ്രവാഹത്തിന്റെ ആകുലതകളും രാഷ്ട്രപിതാവിന്റെ വധവും ഉൾപ്പെടെ അഭിശപ്തമായ ആ കാലത്ത് നിന്നും പതുക്കെ പതുക്കെ വികസനത്തിന്റെ വെളിച്ചം ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് എത്തിച്ചതും കോൺഗ്രസ്സാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യക്കാരെ ഒരു മാലയിൽ കോർത്ത പുഷ്പം പോലെ ഒന്നിച്ച് ഒറ്റമനസ്സോടെ സ്വപ്നം കാണാൻ പഠിപ്പിച്ചത് കോൺഗ്രസ്സാണ്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ അടിസ്ഥാന മതേതര ജനാധിപത്യ സ്വത്വം പോലും കാറ്റിൽപറത്തി ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഛായയുള്ള ഭരണക്രമം അരങ്ങു വാഴുന്നതാണ് നാം കാണുന്നത്. നമ്മുടെ വീട്ടിലെ അവശ്യവസ്തുവായ പാചകഗ്യാസിന്റെ വില 1100 രൂപ കടന്നിരിക്കുകയാണ്. ഭരണത്തുടർച്ചയിൽ അഹങ്കരിക്കുന്ന കേരള സർക്കാർ കാട്ടിക്കൂട്ടുന്ന അനീതിയും കൊള്ളരുതായ്മയും നാം ഓരോ ദിനവും അനുഭവിക്കുകയാണ്. നാലുലക്ഷം കോടി കടന്ന കേരളത്തിന്റെ കടക്കണക്ക് വിരൽചൂണ്ടുന്നത് വലിയ വിപത്തിലേക്കാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥൻ കള്ളക്കടത്ത് കേസിൽ പത്തുമാസത്തോളം ജയിലിൽകിടന്നത് നമ്മുടെ മുൻപിലെ യാഥാർത്ഥ്യമാണ്. ആ ഒരൊറ്റക്കാര്യം മതി മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാതിരിക്കാൻ. കുറ്റവാളിയായി ജയിലിൽക്കിടന്ന ഉദ്യോഗസ്ഥനെ യാതൊരു മടിയുമില്ലാതെ വീണ്ടും തന്ത്രപ്രധാന സ്ഥാനത്ത് നിയമിച്ചിരിക്കുകയുമാണ്. കേരളത്തിന്റെ സമസ്ത മേഖലകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്പര്യങ്ങളും അജണ്ടകളുമാണ് നടപ്പിലാവുന്നത്. ഇതിനൊക്കെ എതിരെ ശക്തനായ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ 41 പേരടങ്ങുന്ന പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്. യു.ഡി.എഫ് കേരളത്തിന്റെ തെരുവുകളിൽ ഇതുവരെ ദർശിക്കാത്ത രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുമാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ വീക്ഷണവും വികസനസങ്കൽപ്പവും സംഘടനാ പദ്ധതികളും തുറന്ന ചർച്ചയ്ക്ക് വേദിയാക്കാനും നൂതനആശയങ്ങൾ സ്വാംശീകരിക്കാനും വേണ്ടി കോഴിക്കോടിന്റെ മണ്ണിൽ ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നത്.
ഉദയ്പൂരിൽ അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ചിന്തൻ ശിബിറിന്റെ തുടർച്ചയാണ് കോഴിക്കോട് നടക്കുന്നത്. കോൺഗ്രസ്സും കോഴിക്കോടും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നിരവധി ദേശീയസമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന മണ്ണ്. ഖിലാഫത്ത് സമരത്തിനായി ഗാന്ധിജി ആദ്യമായി കേരളത്തിലിറങ്ങിയ ദേശം. കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ച തീരം. കെ.പി കേശവമേനോൻ, മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എ.വി കുട്ടിമാളു അമ്മ തുടങ്ങിയ മഹാനുഭാവരായ കോൺഗ്രസ്സ് നേതാക്കളുടെ നാട്. ഈ സമരഭൂമിയിൽനിന്ന് തന്നെ കോൺഗ്രസ്സ് പുതിയ ചിന്താപദ്ധതിക്ക് രൂപം നൽകുന്നതിലും തിരിച്ചുവരവിന്റെ പാതയൊരുക്കുന്നതിന് വേദിയാവുന്നതിലും കെ.പി.സി.സിക്ക് അഭിമാനമുണ്ട്.
കോൺഗ്രസിന് പുതിയ ദിശാബോധവും അതിനൊത്ത് സംഘടനാപ്രവർത്തനത്തിൽ ആവശ്യമായ മാറ്റവും ലക്ഷ്യമിട്ടുള്ള കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരം 23, 24 തീയതികളിൽ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിലാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ്സിന്റെ എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാർ, ദേശീയനേതാക്കൾ എന്നിങ്ങനെ 191 പ്രതിനിധികളാണ് പങ്കെടുക്കുക. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, താരീഖ് അൻവർ, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ അടക്കമുള്ള നേതാക്കളും പങ്കെടുക്കും.
വിവിധ സംഘടനാ നവീകരണ പദ്ധതികൾ, പൊളിറ്റിക്കൽ സ്കൂൾ, സഹകരണമേഖല, സാംസ്കാരിക മേഖല, സാമ്പത്തിക സമാഹരണം, പോഷകസംഘടനകളുടെ ശാക്തീകരണം, പ്രവാസരംഗം, തദ്ദേശസ്വയംഭരണ മേഖല, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ വിശദമായ ചർച്ചകൾ നടക്കും. കോൺഗ്രസ്സിന്റെ ഉയിർത്തെഴുന്നേൽപ്പ് സ്വപ്നം കാണുന്ന ഒരു ജനതയുടെ അഭിലാഷങ്ങൾക്കനുസൃതമായി ചിന്തകളിലും പ്രവർത്തനങ്ങളിലും നവീകരണങ്ങൾ വരുത്തുകയാണ് ചിന്തൻ ശിബിരത്തിന്റെ കാതൽ. ഊർജ്ജസ്വലരായ കോൺഗ്രസ്സ് നേതാക്കൾക്ക് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ സംഘടനയിൽ വരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെനിക്ക്. പുത്തൻ ദിശാബോധവും നവോന്മേഷവും നൽകി വലിയ തിരിച്ചുവരവിന് ചിന്തൻ ശിബിരം വേദിയാകുമെന്ന് ഉറപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |