വളപട്ടണത്തിന് സമീപം റെയിൽവേപാളത്തിൽ മെറ്റൽ ചീളുകൾ അടുക്കിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നടന്ന ശ്രമം ലഘുവായി കാണാൻ കഴിയുന്നതല്ല. രണ്ടാം തവണയാണ് ഇൗ ഭാഗത്ത് ട്രെയിൻ അട്ടിമറിശ്രമം നടന്നത്. പലതവണ ട്രെയിനിനു നേരെ കല്ലേറും നടന്നിട്ടുണ്ട്. ഇത്തവണ നടന്നത് ഗുരുതരമായ അട്ടിമറി ശ്രമമായിരുന്നു. ഒരു ട്രാക്കിൽ പത്തുമീറ്ററോളം നീളത്തിൽ മെറ്റൽ ചീളുകൾ കുനകൂട്ടിയതു പോലെയാണ് ഇട്ടിരുന്നത്. മൂന്നുമീറ്ററോളം ചീള് നിരത്തിയിരുന്ന ട്രാക്കിലാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന മലബാർ എക്സ്പ്രസ് കയറിയത്. പാളത്തിൽ അസാധാരണ ശബ്ദം കേട്ടതിനെത്തുടർന്ന് ട്രെയിൻനിറുത്തി ലോക്കോ പെെലറ്റ് പരിശോധിച്ചപ്പോഴാണ് മറ്റൊരു ട്രാക്കിൽ പത്തുമീറ്ററോളം കരിങ്കല്ല് നിരത്തിവച്ചത് കണ്ടത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും തടസങ്ങൾ നീക്കുകയും ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് ഗൗരവമായി അന്വേഷിച്ച് കണ്ടെത്തുകതന്നെ വേണം. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് മുമ്പ് ശ്രമം നടത്തിയവരെ കണ്ടെത്താനാവാത്ത പൊലീസിന്റെ നിഗമനം കണക്കിലെടുക്കാനാവില്ല. പാപ്പിനിശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്ന് മുന്നൂറ് മീറ്റർ മാത്രം അകലെയാണ് അട്ടിമറിശ്രമം നടന്നത്. ഇവിടെ പാളം പത്തുമീറ്ററോളം ഉയരത്തിലാണ് കടന്നുപോകുന്നത്. ചുറ്റും ജനവാസമില്ല. രാത്രിയിൽ നടന്ന അട്ടിമറിശ്രമത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. സന്ധ്യയ്ക്ക് ശേഷം രാത്രി ഒൻപതിന് മുമ്പാണ് കല്ലുകൾ കൂട്ടിയിട്ടത്. മലബാർ എക്സ്‌പ്രസ് ഒൻപതു കഴിഞ്ഞ് ഇതുവഴി കടന്നുപോകുമെന്ന് വ്യക്തമായി അറിയാവുന്നവരാകും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവുക. ഭാഗ്യം കൊണ്ട് മാത്രമാണ് വൻദുരന്തം ഒഴിവായത്. ഇതിനു പിന്നിൽ ദേശവിരുദ്ധശക്തികൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാസർകോടിന് സമീപം കോട്ടിക്കളം റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കല്ലുവച്ച സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. ഇതും ആരാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രെയിനിൽ കല്ലെറിഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി ചോദ്യംചെയ്ത് വിട്ടയച്ചവരിൽ എല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. യഥാർത്ഥ പ്രതികളെ സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇവർക്ക് പാളത്തിൽ മെറ്റലിട്ട് അട്ടിമറിക്ക് ശ്രമിക്കുന്നവരുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്. ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കണം. ഇത്തരം സംഭവങ്ങളിൽ തുടക്കത്തിൽത്തന്നെ പൊലീസ് സമഗ്ര അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾക്ക് തന്നെ അതു വഴിവയ്ക്കാം. മാത്രമല്ല ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾ പിടിയിലാകാത്തത് അനാവശ്യ സംശയങ്ങൾക്കും ആരോപണങ്ങൾക്കും ഭിന്നതകൾക്കും അവസരമൊരുക്കും. ക്രമസമാധാന പാലനവുമായും ട്രെയിൻ യാത്രക്കാരുടെ സുരക്ഷയുമായും ബന്ധപ്പെട്ട ഇത്തരം കേസുകൾ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുമ്പോഴാണ് പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാവുക. അല്ലാതുള്ള കേസ്സെടുപ്പും ബഹളവുമൊക്കെ വെറും പ്രഹസനമായേ തോന്നൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |