SignIn
Kerala Kaumudi Online
Sunday, 28 April 2024 9.23 AM IST

ഡയസിന്റെ മധുരക്കനിത്തോട്ടത്തിൽ 350 വിദേശികൾ

75 സെന്റിൽ 30 രാജ്യങ്ങളിലെ ഫലവൃക്ഷങ്ങൾ

കൊച്ചി: ബ്രസീൽ, ഇന്തൊനേഷ്യ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, പെറു, ഇക്വഡോർ, കമ്പോഡിയ തുടങ്ങി 30 രാജ്യങ്ങളിൽ നിന്നുള്ള ഫലവൃക്ഷങ്ങൾ. റമ്പുട്ടാൻ, അബിയൂ, ജബോട്ടിക്ക (മരമുന്തിരി), ദുര്യൻ, മട്ടോവ, 365 ദിവസവും പഴം കിട്ടുന്ന ആമസോൺ റെയിൻ ഫോറസ്റ്റ് പ്ലംസ്, യുജീനിയ, വിവിധയിനം പ്ലാവുകൾ. 75 സെന്റിൽ 350 ൽപ്പരം മധുരക്കനികൾ വിളയുന്ന ഈ കൃഷിയിടം ഒരു കാഴ്ച്ച തന്നെയാണ്. കൂത്താട്ടുകളും കീഴക്കൊമ്പ് സ്വദേശി ഡയസ് പി. വർഗീസാണ് (49) ആഗോള ഫലവൃക്ഷ വൈവിദ്ധ്യവുമായി ഫലവൃക്ഷത്തോട്ടം ഒരുക്കിയിരിക്കുന്നത്.

കൃഷികൊണ്ട് രക്ഷപ്പെടില്ലെന്ന് വിലപിക്കുന്ന മലയാളികൾക്ക് മുമ്പിൽ കൃഷി ലാഭവും വൻവിജയവുമാണെന്നാണ് ഡയസിന്റെ സാക്ഷ്യം.

നാട്ടിൽ ചെറുകിട റബർ വ്യാപാരവും പേ ആൻഡ് പാർക്കുമൊക്കെയായി ജീവിക്കുകയായിരുന്ന ഡയസ് 7 വർഷം മുൻപ് റബറിന് വിലയിടിഞ്ഞപ്പോഴാണ് കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

ഫലവൃക്ഷങ്ങളിൽ ചിലതൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ചതാണ്.

അപൂർവയിനം ചെടികളുടെ വിത്ത് അതത് രാജ്യങ്ങളിലെ നഴ്സറികളിൽനിന്ന് ഓൺലൈനായി വരുത്തിയാണ് കൃഷിചെയ്തത്. മരം വളരുകയും കായ്ഫലം നൽകുകയും ചെയ്തപ്പോൾ തൈ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. ദിവസവും നിരവധിപേർ തോട്ടം കാണാനും പഴച്ചെടികൾ വാങ്ങാനും എത്തിത്തുടങ്ങിയതോടെ ഡയസിന്റെ പരീക്ഷണം വിജയമായി. വീട്ടാവശ്യത്തിനുള്ള പച്ചക്കറി, മുട്ട, പാൽ, മത്സ്യം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ ഷീബയും സ്കൂളിന് അവധിയുള്ള ദിവസങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഏക മകൻ ജേക്കബും കാർഷികവൃദ്ധിയിൽ ഒപ്പമെത്തും.

 ഭീമൻ സപ്പോട്ടയും 35 ഇനം പേരകളും

സപ്പോട്ട വർഗത്തിൽ ലോകത്തിലെതന്നെ ഏറ്റവും വലിപ്പമുള്ള 'മേമി' ഉൾപ്പെടെ ബനാന സപ്പോട്ട, കറുപ്പ്, വെള്ള എന്നീ ഇനങ്ങൾ, മരമുന്തിരി (ജബോട്ടിക്ക) യുടെ 40 വ്യത്യസ്ത ഇനങ്ങൾ, 22 ഇനം യുജീനിയ, 35 ഇനം പേര, 12 തരം ചാമ്പ, കമ്പോഡിയയുടെ ദേശീയ പുഷ്പം- റംഡോൾ, ബ്രസീലിന്റെ ദേശിയഫലം- കുപ്പാസു, പ്ലാവ് വർഗത്തിൽ ജാക്ക് ഡാങ്ങ് സൂര്യ, എല്ലാകാലത്തും വിളവ് ലഭിക്കുന്ന തായ്ലൻഡ് ഓൾ സീസൺ, സിന്ദൂർ, വിയറ്റ്നാം ഏർലി, റോയൽ റെഡ് ജാക്ക് എന്നിങ്ങനെ പോകുന്നു ഫലവൃക്ഷ ഇനങ്ങൾ.

 തിരിഞ്ഞുനോക്കാതെ കൃഷിവകുപ്പ് അധികൃതർ

സ്വന്തമായ പരിശ്രമത്തിലൂടെ മുമ്പോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് തയ്യാറാകുന്നില്ലെന്നതിന് ഡയസും അനുഭവസ്ഥനാണ്. കഴിഞ്ഞ 7 വർഷത്തിനിടെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും കർഷകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ സന്ദർശിച്ച ഡയസിന്റെ തോട്ടത്തിൽ ഇതുവരെ കൃഷിവകുപ്പിൽ നിന്ന് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FRUIT FARMING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.