SignIn
Kerala Kaumudi Online
Sunday, 28 April 2024 2.23 AM IST

പേ പിടിച്ച് തെരുവ് നായ്ക്കൾ, പുറത്തിറങ്ങാതെ നാട്ടുകാർ, കാറിൽ പാഞ്ഞ് ജനപ്രതിനിധികൾ !

dog

വലിയ വാഹനങ്ങളിലെ യാത്രക്കാർക്കു മാത്രം തെരുവുനായ്ക്കളുടെ കടിയേറ്റ് പേ പിടിക്കാതെ രക്ഷപെടാം എന്നതായി കോട്ടയത്തെ ഇപ്പോഴത്തെ അവസ്ഥ. സൈക്കിളിലോ ഇരുചക്ര വാഹനത്തിലോ ഓട്ടോയിലോ പോയാലും കടിയേൽക്കാം. ഇതിനൊന്നും പാങ്ങില്ലാത്ത കാൽ നടയാത്രക്കാർക്ക് കടി കൊള്ളാതെ നടത്തേണമേ എന്നു പ്രാർത്ഥിക്കാനേ കഴിയുന്നുള്ളൂ. പകലും രാത്രിയും നായ്ക്കളുടെ കടിയേൽക്കാതെ ജില്ലയിലൊരിടത്തും നടക്കാനാവാത്ത ഗുരുതരസ്ഥിതിയാണ്. കടിയേൽക്കുന്നവർക്ക് പേ ബാധിച്ചു തുടങ്ങി. കുത്തിവെപ്പ് എടുത്താലും മരിക്കാമെന്ന വാർത്തകളും വന്നതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയമായി. ജനപ്രതിനിധികളോട് പരാതിപ്പെട്ടാൽ കാറിന്റെ ഡോർ തുറന്ന് 'എ.ബി.സി വന്ധ്യംകരണപദ്ധതി നിറുത്തിയതാണ് കുഴപ്പ'മെന്ന് പറഞ്ഞു പട്ടിയുടെ കടി കൊള്ളാതിരിക്കാൻ പെട്ടെന്ന് തിരിച്ച് കാറിൽ പായും. തദ്ദേശ സ്ഥാപനങ്ങൾ പട്ടി പിടിത്തക്കാരെ നിയോഗിച്ചായിരുന്നു തെരുവ് നായ്ക്കളെ കൊന്നിരുന്നത്. പേ പിടിച്ച നായ്ക്കളാണെങ്കിലും കൊന്നാൽ കൊല്ലുന്നവൻ അകത്താവുന്ന നിയമം കൊണ്ടുവന്നതോടെ പട്ടിപിടിത്തവും ഇല്ലാതായി. തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടു വിടുന്ന എ.ബി.സി പദ്ധതി കൊട്ടും കുരവയുമായി ആരംഭിച്ചെങ്കിലും തെരുവു നായ്ക്കളുടെ എണ്ണം ഇരട്ടിയിലേറെ വർദ്ധിക്കുകയായിരുന്നു. കുടുംബശ്രീക്കായിരുന്നു എ.ബി.സി ചുമതല. അവർ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിനിടയിൽ പട്ടികളെ പിടിച്ചു വന്ധീകരിക്കാനുള്ള യോഗ്യത കുടുംബശ്രീക്ക് ഇല്ലെന്ന് കാണിച്ച് ചില സംഘടനകൾ കോടതിയിൽ പോയി. കുടുംബശ്രീക്ക് പകരം ആനിമൽ വെൽഫയർ ബോർഡിന്റെ അംഗീകാരമുള്ള സംഘടനകളെ ഉപയോഗിച്ച് വന്ധ്യംകരണ പരിപാടി നടത്താനായിരുന്നു കോടതിയുടെ ഉത്തരവ്. അതോടെ പദ്ധതിയും നിലച്ചു. തെരുവുനായ്ക്കളും പെറ്റു പെരുകി. കൊവിഡ് കാലത്ത് ഭക്ഷണവും കുറഞ്ഞതോടെ തെരുവ് നായ്ക്കൾ പേപ്പട്ടികളായി അക്രമാസക്തരായി . കടികൊള്ളാതെ നടക്കണമെങ്കിൽ പി.പി.ഇ കിറ്റ് ധരിക്കേണ്ട അവസ്ഥയിലുമായി നാട്ടുകാർ. പട്ടികളെ കൊല്ലാൻ ജന്തു ഫാൻസ് സമ്മതിക്കില്ല. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ച് സാധാരണക്കാരെ പട്ടികൾക്കു മുന്നിൽ എറിഞ്ഞ് കാറിൽ പായുന്ന പട്ടി പ്രേമികളുടെ തന്തക്കു വിളിക്കുക മാത്രമല്ല കാറിൽ നിന്ന് പിടിച്ചിറക്കി പേപ്പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് വരെ രോഷത്തോടെ പറയുകയാണ് നാട്ടുകാരിപ്പോൾ. പഞ്ചായത്ത് നഗരസഭാ തലത്തിൽ തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ അടച്ചു കെട്ടുള്ള പ്രത്യേക സംവിധാനമൊരുക്കിയാൽ തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാം. പട്ടികൾക്ക് ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകളെയും കിട്ടും. ആവശ്യമെങ്കിൽ വന്ധ്യംകരണവും നടത്താം. ഇത്തരമൊരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിക്കൂടേയെന്ന നിർദ്ദേശം ചുറ്റുവട്ടം ബന്ധപ്പെട്ടവർക്ക് മുന്നിൽ വെച്ചപ്പോൾ "ഒരു പ്രദേശത്തുള്ള നായ്ക്കളെ പിടികൂടി മാറ്റിയാൽ പുതിയ സംഘം നായ്ക്കൾ അവിടെത്തുമെന്ന വിചിത്ര വാദമാണ് ജനപ്രതിനിധികളിൽ നിന്നുണ്ടായത് . പുതിയ സംഘം നായ്ക്കളെയും പിടികൂടി പ്രത്യേകം പാർപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളല്ലോ എന്ന മറുപടിക്ക്, അത് ഒരിക്കലും . വിജയിക്കില്ലെന്ന് പറഞ്ഞു ഉഴപ്പുകയാണ് ബന്ധപ്പെട്ടവർ. എ.ബി.സി പദ്ധതിക്ക് കേന്ദ്ര ഫണ്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരുവ് നായ്ക്കളെ പിടിച്ച് പ്രത്യേകം പാർപ്പിക്കുന്ന പരിപാടിക്ക് ഫണ്ടില്ല. അതാണോ ഈ വന്ധ്യംകരണ പദ്ധതിയോട് ജനപ്രതിനിധികൾക്ക് കൂടുതൽ താത്പര്യമെന്നാണ് നാട്ടുകാരടെ ബലമായ സംശയം.!...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DOG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.